പ്രണവിന്റേതും ശരണ്യയുടേതും പ്രണയ വിവാഹം, കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത് കഴിഞ്ഞ ദിവസം

കണ്ണൂര്‍ ജില്ലയില്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്ബതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. ഒന്നര വയസ് മാത്രമാണ് വിയാന്റെ പ്രായം. ഇന്നലെ വീട്ടില്‍ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20ഓടെ കാണാതായെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ശരണ്യയുടെ ബന്ധുവായ സിജിത്ത് പറയുന്നത്. ‘മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്.

അകത്തുനിന്ന് പൂട്ടിയ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയും പ്രണവും മുറിയിലും ഭാര്യ ശരണ്യ ഹാളിലുമാണ് കിടന്നത്. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതില്‍ തുറന്നിട്ടില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?’ എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു. രാവിലെ മൂന്ന് മണിക്ക് കുഞ്ഞ് എഴുന്നേറ്റുവെന്നും ശേഷം പ്രണവിനൊപ്പം കിടത്തിയുറക്കുകയായിരുന്നുവെന്ന് ശരണ്യയും പറഞ്ഞു.

ഒടുവില്‍ രാവിലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്നും കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെടുക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയടക്കം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ പൊലീസ് ഇനിയും ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല. കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടി എങ്ങനെയാണു കടലില്‍ എത്തിയതെന്ന് ചോദിച്ചാണ് ഇവരുടെ പ്രതിഷേധം.

കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്ബതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. പ്രണവിന്റെ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തിനിടയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകളുണ്ട്.

പ്രണവും ശരണ്യയും തമ്മില്‍ കുടുംബ പ്രശ്നമുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി കണ്ണൂര്‍ സിറ്റി പൊലീസ് പറഞ്ഞു. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ഇയാളാണ് ആദ്യം പരാതി നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തുവരികയാണ്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബന്ധുക്കളുടെ ആരോപണത്തില്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് മരണത്തില്‍ ദുരൂഹതയേറുന്നത്