‘അന്തസ്സു കാത്ത് രാജിവച്ചു പോവൂ’ – മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ

 

കൊളംബോ/ ‘നിങ്ങളുടെ കോട്ട വീണു കഴിഞ്ഞു, ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു. അന്തസ്സു കാത്ത് രാജിവച്ചു പോവൂ’- മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയോട് പറഞ്ഞിരിക്കുന്ന വാക്കുകളാണിത്. ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യയും അണിചേർന്നു. പ്രക്ഷോഭകര്‍ക്കൊപ്പം അണിചേർന്ന ജയസൂര്യ അതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

താന്‍ എന്നും രാജ്യത്തെ ജനങ്ങള്‍ക്കൊമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ജയസൂര്യ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. രാജ്യം ഇതുപോലെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക. അതില്‍ ഉടന്‍ തന്നെ വിജയം ആഘോഷിക്കാനാവുമെ ന്നാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്.’നിങ്ങളുടെ കോട്ട വീണു കഴിഞ്ഞു, ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു. അന്തസ്സു കാത്ത് രാജിവച്ചു പോവൂ’- ജയസൂര്യ എഴുതിയിരിക്കുന്നു.

അതേസമയം, പ്രക്ഷോഭകര്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതി കയ്യേറി. തുടർന്ന്, പ്രസിഡന്റ് കൊട്ടാരം വിട്ടുപോയി. പ്രസിഡന്റ് രാജ്യം വിട്ടതായി ലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയാണ് ഉണ്ടായത്.

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. കൊളംബോയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ബാര്‍ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കര്‍ഫ്യൂ ഉത്തരവ് പൊലീസ് പിന്‍വലിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശ്രീലങ്കയിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമായിട്ടുണ്ട്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ മാസങ്ങളായി പ്രക്ഷോഭം നടന്നു വരുകയാണ്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.