ആക്രമിക്കപെട്ട നടിക്ക് നീതി തേടി ഡബ്ള്യൂ സി സി വനിതാ കമ്മീഷന് മുന്നിൽ

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് വുമൺ ഇൻ സിനിമാ കലക്ടീവ് അംഗങ്ങൾ വനിതാ കമ്മീഷനെ സമീപിച്ചു. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് സംഘം വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം. പാർവതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരൻ, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റിപ്പോർട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.

2019 ഡിസംബർ 31 നായിരുന്നു കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ കമ്മീഷന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. പക്ഷേ റിപ്പോർട്ട് സർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.