കല്യാണം രാവിലെ ഗുരുവായൂരില്‍; സദ്യ ഉച്ചയ്ക്ക് മൈസൂരുവില്‍

കല്യാണം ഗുരുവായൂരില്‍ നടത്തണമെന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് മോഹം. കല്യാണസദ്യ അന്നുതന്നെ മൈസൂരുവില്‍ നടത്തണമെന്ന് വരന്റെ വീട്ടുകാരും. രണ്ട് ആഗ്രഹങ്ങളും നടന്നു. വിവാഹം കഴിഞ്ഞയുടനെ നാല് ഹെലികോപ്റ്ററുകളില്‍ വിവാഹസംഘം മൈസൂരുവിലേക്ക് പറന്നു.

ശനിയാഴ്ച രാവിലെ പത്തരയ്ക്കായിരുന്നു ഗുരുവായൂരില്‍ പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. മൈസൂരുവിലെ പ്രമുഖ കമ്പനിയുടെ ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്.

വരന്റെയും വധുവിന്റെയും കുടുംബത്തിലെ 20 പേര്‍ തലേന്നുതന്നെ ഗുരുവായൂരിലെത്തി. താലികെട്ടു കഴിഞ്ഞ് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ഹെലികോപ്റ്ററുകളില്‍ കയറി. ഒരു മണിയോടെ മൈസൂരുവിലെത്തി സദ്യയുണ്ടു.