പശ്ചിമ ബംഗാൾ സംഘർഷ൦: ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ

പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിലായി നടന്ന സംഘർഷത്തെക്കുറിച്ച് ഇതുവരെയും റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദേശം. നിയസഭാ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അതേസമയം സംഘർഷത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉടൻ നൽകും.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പശ്ചിമ ബംഗാളിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം അവസാനിച്ചിട്ടില്ല. പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളിലായി നടന്ന സംഘർഷങ്ങളിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടു എന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. അക്രമണ സംഭവങ്ങൾ വിലയിരുത്താൻ ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിൽ മൂന്നാം തവണയും മമത സർക്കാർ അധികാരത്തിൽ വരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള കേന്ദ്രത്തിന്റെ നടപടി.