കൊച്ചി/ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന മുഖ്യമന്ത്രിയുടെ അനുമതി വേണമോ? വേണമെന്നതരത്തിൽ സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്, കേട്ടാൽ ചിരിക്കുന്ന പമ്പര വിഡ്ഢിത്തം. പാതയോരങ്ങളിലെ കൈവരികളിലും ട്രാഫിക് ഐലൻഡുകളിലും കൊടിതോരണങ്ങളും ബാനറുകളും കെട്ടരുതെന്ന സർക്കുലർ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകാത്തതാണ് വിഷയം.
കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണെന്നും ഇതിന് രണ്ടുമാസം വേണമെന്നും ഹൈക്കോടതിയിൽ സർക്കാർ ആവശ്യപ്പെടുക യായിരുന്നു. ആവശ്യം നിരസിച്ച് ജൂലായ് ഏഴിനകം ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കുകയാണ് ഉണ്ടായത്.
പന്തളത്തെ മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കണമെന്ന മാനേജ്മെന്റിന്റെ ഹർജിയിലാണ് പാതയോരങ്ങ ളിലും പൊതുവഴികളിലും കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടു ണ്ടാക്കുന്ന കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് തടയാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്.
റോഡുകളിലും വഴികളിലും കൊടിമരങ്ങൾ, ബാനറുകൾ, തോരണങ്ങൾ, ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാൻ അനുമതി നൽകരുതെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് അഡി. ചീഫ് സെക്രട്ടറി സർക്കുലർ നൽകുകയായിരുന്നു. ഇതിന്റെ പകർപ്പും സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കുകയുണ്ടായി. അതേസമയം പാതയോരങ്ങളിലും ട്രാഫിക് ഐലൻഡുകളിലും മീഡിയനുകളിലും ഇവ സ്ഥാപിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നില്ല.
പാതയോരങ്ങളിലും ട്രാഫിക് ഐലൻഡുകളിലും മീഡിയനുകളിലും ഇവ സ്ഥാപിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ലെന്ന കാര്യം ജൂൺ രണ്ടിന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇക്കാര്യംകൂടി ഉൾപ്പെടുത്തി. അഡി. ചീഫ് സെക്രട്ടറി പുതിയ സർക്കുലർ ഇറക്കുകയോ നിലവിലെ സർക്കുലറിൽ വ്യക്തതവരുത്തി പുതിയത് ഇറക്കുകയോ വേണമെന്നും കോടതി തുടർന്ന് നിർദ്ദേശിക്കുകയായിരുന്നു.
ഇക്കാര്യത്തിനാണ് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നും അതിനു രണ്ടുമാസം വേണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്താമെന്ന് അഡ്വക്കേറ്റ് ജനറൽ ഉറപ്പുനൽകിയതാണെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയതോടെയാണ് സർക്കാർ അഭിഭാഷകന്റെ വാ അടഞ്ഞത്. സെക്രട്ടറിതലത്തിൽ ചെയ്യേണ്ട കാര്യമാണിത്. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ട. കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെന്ന് നേരത്തേ അറിയിച്ചിരുന്നതാണല്ലോ? ജൂലായ് ഏഴിനകം ഉത്തരവ് നടപ്പാക്കണം – ഹൈക്കോടതി പറഞ്ഞു.