ജനശ്രദ്ധ തിരിച്ച് കേരളം സംഘർഷ പൂർണമാക്കാൻ സി പി എം നീക്കമോ?

തിരുവനന്തപുരം/ സിപി എം നേരിടുന്ന ആഭ്യന്തരവും നേതാക്കളുടെ വ്യക്തിപര വുമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ജനങ്ങളെ തെരുവിലേക്കിറക്കി കേരളം സംഘർഷ പൂർണമാക്കാൻ സി പി എം നീക്കം. എ കെ ജി സെന്ററിനു നേരെ നടന്ന അക്രമത്തെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത്.

‘രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർട്ടി സഖാക്കളും ഉയർത്തിപ്പിടിക്കണം എന്നും  എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും ആയിരുന്നു കോടിയേരിയുടെ ആഹ്വാനം’  രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടുക എന്നാൽ തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ജനങ്ങളെ  ഉപയോഗപ്പെടുത്തി പ്രതിരോധ മതിൽ തീർക്കുക എന്ന് തന്നെയാണ് അർഥം. അതായത് സഖാക്കൾ ജനങ്ങളെ തെരുവിലിറക്കുക എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും കോടിയേരി ആഹ്വാനം ചെയ്യുന്നുണ്ട്.

എ കെ ജി സെന്ററിലേക്ക് ബോംബേറ് നടത്തിയത് ആരെന്നു പോലും അറിയും മുൻപേ യു ഡി എഫിന്റെയും, കോൺഗ്രസിന്റെയും തലയിൽ പഴി ചാരുകയാണ് കോടിയേരി ചെയ്തത്. പതിഞ്ചോളം സി സി ടി  ക്യാമറകൾ ഇരിക്കുന്ന പ്രദേശത്ത് നടന്ന ബോംബേറ് സംഭത്തെ പറ്റി പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥലായിരിക്കുകയാണ് പോലീസ്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ബോംബേറ് സംഭവം ഏറെ ദുരൂഹത ഉണ്ടാക്കുന്നുണ്ട്.

സ്വർണക്കടത്ത് വിവാദം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയും പി എൽ സി യുമായുള്ള ബന്ധം സംബന്ധിച്ച് മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ വെളിപ്പെടുത്തലുകൾ, കൽപ്പറ്റയിൽ ഡി സി സി ഓഫീസിനു നേരെ എസ് എഫ് ഐ നടത്തിയ അക്രമം, രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടങ്ങി ആരോപണ ങ്ങളിൽ പെട്ട് പിണറായി സർക്കാർ വെയ്പ്പ് മുട്ടുമ്പോൾ ഉണ്ടായിരിക്കുന്ന ബോംബേറ് സംഭവം ജനശ്രദ്ധ തിരിക്കാനാണെന്ന ആരോപണം ശക്തിപ്പെടുത്തുകയാണ്.