ഉപരി പഠനത്തിന് ചേരാനായി നാല് മാസം പ്രായമുള്ള ഇരട്ട കുട്ടികളെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി

 നാല് മാസം മാത്രം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച്‌ യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. തനിക്കു ഉപരി പഠനത്തിനു ചേരണമെന്ന് അറിയിച്ചാണ് യുവതി കുട്ടികളെ ഉപേക്ഷിച്ച്‌ കൊട്ടാരക്കരയിലെ വീട്ടിലേക്കു പോയത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫീസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തില്‍ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പനയം ചോനംചിറ സുമന്‍ ഭവനില്‍ ആരവ്, അഥര്‍വ് എന്നിവരെയാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കു മുന്നില്‍ ഹാജരാക്കിയിട്ടുള്ളത്.

യുവാവും യുവതിയും പ്രണയിച്ച്‌ വിവാഹിതരായവരാണ്. മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ മൂന്ന് മാസം എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടാഴ്ച ആഴ്ച മുന്‍പാണ് ചോനംചിറയിലെത്തിയത്. ഏറ്റെടുത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി