ചികിത്സ പിഴവ്, ആൻജിയോ​ഗ്രാമിനിടെ ഉപകരണം ഒടിഞ്ഞ് ഹൃദയ വാൽവിൽ തറഞ്ഞുകയറി, വീട്ടമ്മ മരിച്ചു

ആൻജിയോഗ്രാം പരിശോധനയ്ക്കിടെ ഉപകരണം ഒടിഞ്ഞ് ഹൃദയ വാൽവിൽ തറഞ്ഞുകയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ജൂൺ നാലിനാണ് ബിന്ദു പരിശോധനയ്ക്ക് വിധേയമായത്. എന്നാൽ ചികിത്സയ്ക്കിടെ സ്റ്റെൻറ് ഹൃദയ വാൽവിൽ തറഞ്ഞു കയറുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സ്റ്റെൻറ് നീക്കം ചെയ്തിരുന്നു.

വീട്ടിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി അസ്വസ്ഥത ഉണ്ടായി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ പൊലീസ് മേധാവിക്ക് തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഉപകരണം ഒടിഞ്ഞു വീഴുന്നത് അപൂർവമായി സംഭവിക്കുന്നതാണെന്നും വിശദീകരിച്ചു.

സ്‌കത്തിൽ നിന്ന് ഭാര്യയുടെ രോഗവിവരം അറിഞ്ഞ് എത്തിയ ഭർത്താവ് അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീൻ കേന്ദ്രത്തിലാണ്. കാലാവധി കഴിയാൻ 3 ദിവസം കൂടിയുണ്ട്. ബിന്ദുവിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. മക്കൾ: ആദർശ് റാം, ദർശന റാം, മരുമക്കൾ: ശ്രീദേവി (അസി.എൻജിനീയർ, ചിങ്ങോലി പഞ്ചായത്ത്), അരവിന്ദ് (ന്യൂസിലൻഡ്)