മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍; അമ്മ അറസ്റ്റില്‍

മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷന്‍ നല്‍കിയ കേസില്‍ അമ്മ അറസ്റ്റിലായി. ഒഡീഷയിലെ ബാലസോറില്‍ 58കാരിയായ സുകുരിയാണ് അറസ്റ്റിലായത്. മകള്‍ ഷിബാനി നായകിനെ കൊലപ്പെടുത്താന്‍ സുകുരി മൂന്നു പേര്‍ക്കാണ് കൊട്ടേഷന്‍ നല്‍കിയത്. മകളുടെ കൊലപാതകത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മ കുടുങ്ങിയത്.

36കാരിയായ മകള്‍ ഷിബാനി നായകിനെ കൊല്ലാന്‍ 32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികള്‍ക്കുമാണ് സുകുരി 50000 രൂപയ്ക്ക് കൊട്ടേഷന്‍ നല്‍കിയത്. വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ തൊഴില്‍. ഇതുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. പ്രശ്‌നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാവ് തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു കൊട്ടേഷന്‍. കൊട്ടേഷന്‍ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായി. ജനുവരി 12നാണ് ഷിബാനി കൊല്ലപ്പെട്ടത്.