ഷി ജിൻപിംഗിനെ ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുത്തു

ന്യൂഡൽഹി. ഷി ജിൻപിംഗിനെ ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുത്തു. ചൈനയിലെ റബ്ബർ സ്‌റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻപിഗിനെ പ്രസിഡന്റാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് വെള്ളിയാഴ്‌ച പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി ഷി തിരഞ്ഞെടുക്കപ്പെടുന്നത്.

ഷി ജിൻപിംഗിന് എതിരാളിയായി തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് മറ്റൊരു സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ലെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും ഷി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടുണ്ട്.

പുതിയ പാർലമെന്റ് ചെയർ ആയി ഷാവോ ലെജിയെയും, പുതിയ വൈസ് പ്രസിഡന്റായി ഹാൻ ഷെങിനെയും ചൈനീസ് പാർലമെന്റ് വെള്ളിയാഴ്ച തിരഞ്ഞെടുത്തു. നേരത്തെ പൊളിറ്റ് ബ്യൂറോ സ്‌റ്റാൻഡിംഗ് കമ്മിറ്റിയിലെ പാർട്ടി നേതാക്കളുടെ മുൻ സംഘത്തിൽ ഇവർ രണ്ടു പേരും ഉണ്ടായിരുന്നു.

കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷി ജിൻപിംഗ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നതാണ്. തുടർച്ചയായ വിജയങ്ങൾക്കൊപ്പം, മാവോ സെതൂങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന നിലയിൽ ഷി പിടിമുറുക്കിയിരിക്കുകയാണ്. തന്റെ അധികാര തുടർച്ചക്കായി 2018ൽ ഷി ജിൻപിംഗ് തന്നെ രണ്ട് തവണ മാത്രമേ പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാവൂ എന്ന പരിധി എടുത്തുകളഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ വിരമിക്കുകയോ, മരിക്കുകയോ, പുറത്താക്കപ്പെടുകയോ ചെയ്യുന്നതുവരെ ഷി ജിൻപിംഗിന് ചൈന ഭരിക്കാം എന്നതാണ് സ്ഥിതി.