ജ്യൂസ് കഴിച്ച് ബസ് ഓടിച്ച് പൊലീസിന്റെ പിടിയിലായ അനുഭവം പങ്കുവെച്ച് ബസ് ഡ്രൈവര്‍. കഴിഞ്ഞ ദിവസം വൈകീട്ട് മെഡിക്കല്‍ കോളജില്‍ നിന്നും സ്വകാര്യ ബസ് കോട്ടയത്തിനു വരുമ്പോഴാണ് സംഭവം. മാങ്ങ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും ആണ് പോലീസിന്റെ മദ്യപരിശോധയില്‍ കുടുങ്ങിയത്.വഴിയില്‍ വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചു നിര്‍ത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിലേക്കു ഊതാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഡ്രൈവര്‍ ഊതുകയും ബ്രീത്ത് അനലൈസറില്‍ നിന്നും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്തു.
തുടർന്ന് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് ബസ് ഓടിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു. പ്രശ്‌നത്തില്‍ കണ്ടക്ടര്‍ ഇടപെട്ടു. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും അല്പം മുൻപ് പത്തു രൂപയുടെ പായ്ക്കറ്റില്‍ കിട്ടുന്ന മാങ്ങ ജ്യൂസ് കുടിച്ചതായിരിക്കും ബീപ് ശബ്ദം കേള്‍ക്കാനുണ്ടായ സാഹചര്യമെന്നും കണ്ടക്ടര്‍ വീശദികരിച്ചു. കണ്ടക്ടറോട് ബ്രീത്ത് അനലൈസറിലേക്ക് ഊതാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഊതിയെങ്കിലും ബീപ് ശബ്ദം കേട്ടില്ല.
തുടർന്ന് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു ഉറപ്പിച്ച പോലീസിനോട് മദ്യപിച്ചിട്ടില്ലെന്നു ഡ്രൈവറും കണ്ടക്ടറും ഉറപ്പിച്ചു പറഞ്ഞതോടെ സമീപത്തുള്ള കടയില്‍നിന്ന് 10 രൂപയുടെ മാങ്ങ ജ്യൂസ് വാങ്ങി കുടിക്കാന്‍ പോലീസ് കണ്ടക്ടറോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ കണ്ടക്ടര്‍ കടയിലെത്തി മാങ്ങ ജ്യൂസ് വാങ്ങി കുടിച്ചു. ശേഷം വീണ്ടും ബ്രീത്ത് അനലൈസറിലേക്ക് ഊതിയപ്പോൾ ഞൊടിയിടയ്ക്കുള്ളില്‍ ബീപ് ശബ്ദം കേട്ടു. തങ്ങള്‍ പറഞ്ഞതു സത്യമാണെന്ന് പോലീസിനു ബോധ്യപ്പെടുകയും ബസ് പോകാന്‍ അനുവദിക്കുകയും ചെയ്തുവെന്നും യുവാവ് പറയുന്നു