ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിൻലാലിനെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്.
പെൺകുട്ടിയ്‌ക്ക് ഫോണിൽ മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതിന്റെപേരിൽ തർക്കങ്ങളുണ്ടായി. മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നു പോലീസ് പറഞ്ഞു.