മുംബൈ : മുംബൈയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍കോള്‍. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ എത്തിയത്. പുതുവത്സരം ആഘോഷിക്കാനിരിക്കേയാണ് അജ്ഞാതന്റെ ഫോണ്‍ സന്ദേശം.ഇന്നലെ രാത്രിയിലാണ് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം എത്തിയത്.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചും ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല. ഈയാഴ്ച രണ്ടാം തവണയാണ് മുംബൈയിൽ അജ്ഞാത ബോംബ് സന്ദേശം വരുന്നത്. ഇതിന് മുൻപ് റിസർവ് ബാങ്കിലേക്ക് ഒരു അജ്ഞാത ഇ-മെയിൽ സന്ദേശം വന്നിരുന്നു.
മുംബൈയിലെ 11 സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ രാജിവയ്‌ക്കണമെന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വഡോദരയിൽ നിന്നും മൂന്നു പേരെ പോലീസ് പിടികൂടി.