Home kerala വിയ്യൂര്‍ ജയിലിലെ ഫോണ്‍ വിളി വിവാദം; ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടിസ്

വിയ്യൂര്‍ ജയിലിലെ ഫോണ്‍ വിളി വിവാദം; ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടിസ്

വിയ്യൂര്‍ ജയിലിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് കാരണം കാണിക്കല്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജയില്‍ മേധാവിയുടെ ഉത്തരവ്. സൂപ്രണ്ടിന്റെ ഓഫീസില്‍ ഇരുന്ന് പോലും പ്രതികള്‍ ഫോണ്‍ വിളിച്ചെന്നും ഇതിനായി സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നും ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍.

സൂപ്രണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ഡി.ഐ.ജി എം.കെ വിനോദ് കുമാര്‍ ജയില്‍ മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനു കൈമാറി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി, ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം നടത്തിയത്.

വിയ്യൂര്‍ ജയിലില്‍ റഷീദ് അടക്കമുള്ളവര്‍ സൈ്വര്യ വിഹാരം നടത്തിയെന്നും യഥേഷ്ടം ഫോണ്‍കോളുകള്‍ നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ നിന്ന് പ്രതികള്‍ ആരെയൊക്കെ വിളിച്ചന്നറിയാന്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നാണ് ശുപാര്‍ശ.