എറണാകുളം: ലഹരിമരുന്നുമായി സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായി. ബംഗാൾ ജയ്പാൽഗുരി, പഞ്ച്‌കോളാഗുരി സ്വദേശി പരിമൾ സിൻഹയാണ് കളമശേരിയിൽ പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന സ്‌കൂളിലെ മുറിയിൽ നിന്നുമാണ് ലഹരി കണ്ടെടുത്തത്. 1.4 കിലോഗ്രാം കഞ്ചാവും 4 ഗ്രാം ഹെറോയിനുമാണ് പൊലീസിന് ഇവിടെനിന്നും കിട്ടിയത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം കളമശേരി ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയുടെ വിവിധ കോണുകളിൽ പരിശോധനകൾ നടന്നിരുന്നു. സ്‌കൂൾ ജീവനക്കാരനിൽ നിന്ന് ലഹരി കണ്ടെത്തിയത് ഏറെ ഞെട്ടലുണ്ടാക്കി.
പ്രതി ഇത് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വിറ്റിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. പ്രതി ഏത് സ്‌കൂളിലെ ജീവനക്കാരൻ ആണെന്ന വിവരം ലഭിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം 35 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ ആലുവ ബസ് സ്റ്റാൻഡിൽ നിന്നും അറസ്റ്റിലായി. ആലുവാ സ്വദേശികളായ അബു താഹിർ, നാസിഫ് നാസർ എന്നിവരാണ് അറസ്റ്റിലായത്.