Home kerala പറയുന്നത് കള്ളം, ഡീൻ വിളിച്ചിട്ടില്ല, ഒരാഴ്ചയ്ക്ക് ശേഷം പോലീസ് സുരക്ഷയോടെ വീട്ടിൽ വന്നു- ജയപ്രകാശ്

പറയുന്നത് കള്ളം, ഡീൻ വിളിച്ചിട്ടില്ല, ഒരാഴ്ചയ്ക്ക് ശേഷം പോലീസ് സുരക്ഷയോടെ വീട്ടിൽ വന്നു- ജയപ്രകാശ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ ഡീൻ എം. കെ നാരായണന്റെ വാദങ്ങൾ തള്ളി വിദ്യാർത്ഥിയുടെ പിതാവ് ജയപ്രകാശ്. ഡീൻ വിളിച്ചുവെന്ന് പറയുന്നത് കള്ളം. അന്നേദിവസം വീട്ടിലും വന്നിരുന്നില്ല. സിദ്ധാർത്ഥ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് പോലീസ് സുരക്ഷയോടെ അദ്ദേഹം വീട്ടിൽ വന്നിരുന്നുവെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പ്രതികരിച്ചു.

ഡീൻ വരുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ വന്ന് സിദ്ധാർത്ഥിന്റെ ഡീൻ ഇങ്ങോട്ട് വരുന്നതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. ഡീൻ വന്ന് കഴിഞ്ഞാൽ ബന്ധുക്കളോ നാട്ടുകാരോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്നൊക്കെ ചോദിച്ചറിഞ്ഞതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് വന്നത്.

കോളേജ് ഡീനിന് ഹോസ്റ്റലിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ കേട്ടിരുന്നുവെന്നാണ് അവന്റെ സുഹൃത്തുക്കൾ പറയുന്നത്. കേവലം 50 മീറ്റർ അപ്പുറത്താണ് വാർഡൻ താമസിക്കുന്നത്. ഈ സാഹചര്യത്തിൽ പോലും ഹോസ്റ്റലിൽ നടക്കുന്നത് എന്താണെന്ന് ഇവർ അറിഞ്ഞില്ലെന്നു പറയുന്നത് അവിശ്വാസനീയമാണെന്നും അദ്ദേഹം പറയുകയുണ്ടായി.