കൊല്ലം : താലിപൂജ നടത്തിയാൽ സ്വർണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കൊല്ലം തേവലക്കര സ്വദേശി രേഷ്മ(25)യാണ് പിടിയിലായത്. താലിപൂജ നടത്തിയാൽ സ്വർണ ചേന ലഭിക്കുമെന്നായിരുന്നു യുവതി തൊടിയൂർ സ്വദേശികളായ അമ്പിളി, ഗീത, രോഹിണി എന്നിവരെ പറഞ്ഞു പറ്റിച്ചത്.
32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ രേഷ്മ പൂജയ്‌ക്കെന്ന വ്യാജേന പല തവണകളായി പണം കൈപ്പറ്റി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ ചേന കിട്ടാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
പിന്നാലെ അമ്പിളി കരുനാഗപ്പളളി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ വൈകിട്ടോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിക്കൊപ്പമുള്ള മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.