മിൽമ ബൂത്ത് മാത്രമായി മാറുന്ന അമ്മമാർ‘എന്ന തലക്കെട്ടോടെ അഞ്ജലി ചന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാവുന്നു. പ്രണയ വിവാഹത്തിനുശേഷം കുഞ്ഞുണ്ടായ കഴിയുമ്പോഴുള്ള മാറ്റത്തെക്കുറിച്ചാണ് അഞ്ജലി കുറിപ്പിൽ പറയുന്നത്. കുഞ്ഞുണ്ടായി കഴിയുമ്പോൾ ആൺവീട്ടുകാരുടെ ഒരു അധികാരം സ്ഥാപിക്കലുണ്ട്. കുഞ്ഞിനെ കാണാൻ തന്റെ മോനെപോലെ തന്നെയാണ്, മോനെപോലെ തന്നെയാണ് പെരുമാറുന്നത്, ചിരി, കരച്ചിൽ എന്തിനേറെ അപ്പിയിടുന്നതുപോലും അങ്ങനെയാണെന്നാണ് പലരുടെയും ഭാഷ്യം… ഇത് പലവീട്ടിലും വളരെ സാധാരണമായി നടക്കുന്നതാണെന്ന് കുറിപ്പിൽ പറയുന്നു
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മിൽമ ബൂത്ത് മാത്രമായി മാറുന്ന അമ്മമാർ! ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നത് മിക്കവരും വായിക്കാറുണ്ട് ചിലരൊക്കെ അവരുടെ അനുഭവങ്ങൾ വന്നു പറയാറുണ്ട്. ഇപ്പോൾ ഞാൻ പറയുന്ന കാര്യം എത്രമാത്രം പൊതു സംഭവമാണ് എന്ന് അറിയില്ല. പക്ഷേ എനിക്കറിയാവുന്ന കുറച്ചു പേർ അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു. വളരെ ലളിതമായി ഒരു പെൺകുട്ടിയെ എങ്ങനെ ദ്രോഹിക്കാൻ പറ്റും എന്നതിൻ്റെ ഒരു വേർഷൻ ആണ് ഇത്തരത്തിലുള്ള കരുതൽ നിറഞ്ഞ പീഡനങ്ങൾ. പുറമെ നിന്നും കാണുന്നവർക്ക് സ്നേഹം നിറഞ്ഞ ആളുകളും പേരക്കുട്ടികളോടൊപ്പം ഒരുപാട് നേരം ചിലവിടുന്ന അപ്പൂപ്പനും അമ്മൂമ്മയും പക്ഷേ അതിനിടയിൽ ഒളിച്ചു കടത്തുന്ന സന്ദേശം തീർച്ചയായും ഒരു നിശബ്ദ പീഡനത്തിൻ്റേത് തന്നെയാണെന്നതിൽ സംശയമില്ല.
കുഞ്ഞുണ്ടായി കഴിയുമ്പോൾ ആൺവീട്ടുകാരുടെ ഒരു അധികാരം സ്ഥാപിക്കലുണ്ട്. കുഞ്ഞിനെ കാണാൻ തന്റെ മോനെപോലെ തന്നെയാണ്, മോനെപോലെ തന്നെയാണ് പെരുമാറുന്നത്, ചിരി, കരച്ചിൽ എന്തിനേറെ അപ്പിയിടുന്നതുപോലും അങ്ങനെയാണെന്നാണ് പലരുടെയും ഭാഷ്യം… ഇത് പലവീട്ടിലും വളരെ സാധാരണമായി നടക്കുന്നതാണ്. പെൺകുട്ടിയുടെ വീട്ടുകാർ കുറച്ച് ദുർബലരോ (അച്ഛനമ്മമാർ പ്രായമായവർ, രോഗബാധിതർ) സഹകരണമനോഭാവം( പ്രസവമൊക്കെ ഭർത്താവിന്റെ വീട്ടിൽ നടത്തേണ്ടി വരുന്ന അവസ്ഥ, പ്രണയവിവാഹത്തിലാണ് ആ പ്രശ്‌നം പ്രധാനമായി കാണുന്നത്).. തുടങ്ങിയ അവസരങ്ങളാണെങ്കിൽ ആൺവീട്ടുകാരുടെ കുത്തുവാക്കുകളുടെ മുതൽ കണക്കു പറയൽ, ഒറ്റപ്പെടുത്തൽ തുടങ്ങിയവയുടെ ആറാട്ടായിരിക്കും പിന്നീട്. ഇനി അറിയുന്ന ഒരു പെൺകുട്ടിയുടെ അനുഭവം പറയാം.
വ്യത്യസ്ത മതസ്ഥരായ രണ്ടുപേർ പ്രണയിച്ച് വിവാഹിതരായവരാണ്. സ്വഭാവികമായും രണ്ടു വീട്ടിലെയും എതിർപ്പുകളെ മറികടന്ന് എന്നാൽ പിന്നീട് അവരുടെ അനുവാദത്തോടെ വിവാഹിതരായവർ. എന്നാൽ വിവാഹം കഴിഞ്ഞതോടെ പലകാര്യങ്ങളിലും പെൺകുട്ടിയുടെ വീട്ടുകാർ എതിർ ചേരിയിലായി. 2018 ൽ വിവാഹം കഴിയുമ്പോൾ നല്ല സ്‌നേഹത്തിലായിരുന്നു. നാല്‌കൊല്ലം കഴിഞ്ഞതോടെ ഇന്ത്യ പാക്കിസ്താൻ അവസ്ഥയിലായി അവരുമായുള്ള ബന്ധം. അങ്ങനെയിരിക്കെയാണ് പെൺകുട്ടി ഗർഭിണിയാകുന്നത്. ജോലിയുടെ ഭാഗമായി പെൺകുട്ടിയും ഭർത്താവും കോഴിക്കോടാണ് താമസം. ഭർത്താവിന്റെ വീട് കോട്ടയത്തും പെൺകുട്ടിയുടെ വീട് ഇടുക്കിയിലുമാണ്. ഗർഭകാലത്തിന്റെ ഒമ്പത് മാസങ്ങൾ പെൺകുട്ടി ആരും സഹായത്തിനില്ലാതെ നന്നായി ബുദ്ധിമുട്ടിയ സമയമാണ്. ഇതിനിടയിൽ പെൺകുട്ടിക്ക് കൊറോണയും പിടിച്ചു. പ്രസവം കോഴിക്കോട് തന്നെയാക്കാം എന്ന തീരുമാനത്തിലാണ് ഭർത്താവിന്റെ മാതാപിതാക്കൾ അവർക്കൊപ്പം വന്നത്. പ്രസവത്തിന് ഒരാഴ്ചമുമ്പ് അവരെത്തി.
ഇനിയാണ് കഥ തുടങ്ങുന്നത്. സ്വന്തം അച്ഛനും അമ്മയും നോക്കുന്നതുപോലെ അവർ പെൺകുട്ടിയെ നോക്കി എന്ന് തന്നെ പറയണം. പക്ഷേ പോലെ എന്ന് വാക്കിൽ ഒരു ചതിയുണ്ട്. ഒരുപാട് വിധേയത്വവും കടപ്പാടും ആവശ്യപ്പെടുന്ന വാക്കാണ് പോലെ, അതിന് സ്വന്തം എന്ന അർത്ഥമില്ല എന്ന് അവൾ മനസ്സിലാക്കിയത് ഈ കാലത്താണ്. പ്രസവശുശ്രൂഷകളൊക്കെ ആളെ വയ്ക്കാതെ തന്നെ അമ്മായിഅമ്മ എല്ലാം ചെയ്തു കൊടുത്തു. പ്രസവ ശേഷം അവളെ ബാധിച്ച വിഷാദനാളുകളിൽ മോളെ നോക്കിയതെല്ലാം അവരാണ്. എന്നാൽ ആ നോട്ടത്തിൽ ഒരു കൈയ്യേറൽ ഉണ്ടെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത് വൈകിയാണ്. കുഞ്ഞിനെ എപ്പോഴും അവർക്കു വേണം. അവളെ ചേർത്ത് ഉറക്കുന്നതും, ഉണർത്തുന്നതും, കുളിപ്പിക്കുന്നതും വരെ അവരായി. അമ്മേടെ കുഞ്ഞെവിടെ, അമ്മയില്ലേ കൂടെ.. എന്നൊക്കെ അവർ സ്വയം കുഞ്ഞിനെ നോക്കി വിശേഷിപ്പിച്ചു തുടങ്ങിയപ്പോൾ അപകടം മണത്തു. അപ്പോൾ താൻ ആരാണെന്ന ചോദ്യമാണ് അവളുടെ മനസ്സിൽ വന്നത്. ആദ്യമൊക്കെ പാല് കുടിക്കാൻ മാത്രം കുഞ്ഞിനെ അവൾക്ക് കൊടുക്കും. അത് കഴിഞ്ഞാൽ പിടിച്ചു വാങ്ങുന്നതുപോലെ കൈയിൽ നിന്ന് വാങ്ങിപ്പോകും.
ആദ്യം തനിക്കും കുഞ്ഞിനുമൊപ്പമുള്ള അവരുടെ ഉറക്കം അവസാനിപ്പിക്കാനാണ് പെൺകുട്ടി തീരുമാനിച്ചത്. അതോടെ രാത്രി പലതവണ മുറിയിൽ വന്ന് നോക്കലായി. രാവിലെ നേരം പുലരുമ്പോൾ തന്നെ ഉറങ്ങിക്കിടക്കുന്ന തന്റെ അരികിൽ നിന്ന് കുഞ്ഞിനെ എടുത്ത് അവരുടെ മുറിയിൽ പോകും. ഒരു ചെറിയ അനക്കം കേട്ടാൽ ഓടിവന്ന് കുഞ്ഞിനെ കൈയിലാക്കും… കുഞ്ഞിന് വേണ്ടി അമ്മ ചെയ്യുന്ന കാര്യങ്ങളിൽ അമ്മായി അമ്മ കുറ്റം കണ്ടുപിടിച്ചു തുടങ്ങി.
കുഞ്ഞിന്റെ അമ്പത്താറൊക്കെ കഴിഞ്ഞതോടെ അവർ കോഴിക്കോടേക്ക് തിരിച്ചെത്തി. കൂടെ ഭർത്താവിന്റെ അച്ഛനും അമ്മയും. കുഞ്ഞിന്റെ സ്വയംപ്രഖ്യാപിത അമ്മയാകാനുള്ള ശ്രമമായിരുന്നു അമ്മായിയമ്മയുടേത്. അതിന് കുടപിടിക്കാൻ അമ്മായിഅച്ഛനും. എത്രമടുത്താലും പുറം വേദനിച്ചാലും കുഞ്ഞിനെ അവർ കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് കൊടുക്കില്ല. പകൽ ഉറങ്ങുമ്പോൾ, നടക്കുമ്പോൾ, ഇരിക്കുമ്പോൾ, യാത്രയിൽ എല്ലാം കുഞ്ഞിനെ അവർ ഒപ്പം കൊണ്ടുനടക്കും. അമ്മയുടെ കൈയിലാണെങ്കിൽ ബലമായി വാങ്ങും. തിരിച്ച് അമ്മ കൈനീട്ടിയാൽ കൊടുക്കില്ല. ഇതിനിടയിൽ മോളെ കുളിപ്പിക്കാനുള്ള അനുവാദം കുഞ്ഞിൻ്റെ അമ്മ എങ്ങനെയൊക്കെയോ നേടിയെടുത്തു. ഒരു പതിനഞ്ച് ദിവസം കുളിപ്പിച്ചിട്ടുണ്ടാവും. ഇതിനിടയിൽ അവൾക്ക് ചെറിയൊരു ജലദോഷം വന്നു. അതോടെ അമ്മ കുളിപ്പിച്ചിട്ടാണ് എന്നായി ഇരുവരും. ഇനി കുളിപ്പിക്കേണ്ട എന്ന ഉത്തരവും കിട്ടി. അച്ഛനാണ് ഇതിനൊക്കെ നിർദേശം അമ്മയക്ക് നൽകുന്നത്. അച്ഛൻ പറഞ്ഞു ഇനി മോളെ കുളിപ്പിക്കേണ്ടാ എന്ന്, അച്ഛൻ പറഞ്ഞു കുഞ്ഞിന്റെ കണ്ണെഴുതണം എന്ന്, അച്ഛൻ പറഞ്ഞു ആ ഡ്രെസ്സ് വേണ്ടെന്ന്.. ഇതാണ് ലൈൻ. ശേഷം ഫോൺ വിളിച്ച് ബന്ധുക്കളോടെല്ലാം അവൾ കുളിപ്പിച്ചിട്ട് മോൾക്ക് പനിവന്നു എന്ന പരാതിയും.
ഒടുവിൽ ആ ദിനവും എത്തി. ഇനി ഫോർമുലമിൽക്ക് കൊടുക്കൂ എന്ന നിർദേശം. എന്തിന് എന്ന് ചോദിക്കരുത്. ഓഫീസിൽ പോയിത്തുടങ്ങുമ്പോൾ ഇടയ്ക്ക് അവൾക്ക് ഫോർമുല കൊടുക്കാം എന്ന് പെൺകുട്ടി തീരുമാനിച്ചിരുന്നു. എന്നാൽ അവള് വീട്ടിൽ ഉള്ളപ്പോൾ തന്നെ കുഞ്ഞിന് ഫോർമുല മിൽക് കൊടുക്കാനായി നിർബന്ധം. യാത്ര ചെയ്യുമ്പോഴൊക്കെ കുപ്പിപ്പാല് കരുതാത്തതിനായി പ്രശ്‌നങ്ങൾ. അങ്ങനെയെങ്കിൽ കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കുകയെ വേണ്ടല്ലോ.
കുഞ്ഞിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകൾക്ക് ചെവിതാരാതെ ഇരിക്കലാണ് മറ്റൊന്ന്. അഞ്ച് മാസമായ കുഞ്ഞിനെ ടിവിയുടെ സീരിയലിന്റെ മുന്നിൽ അവർക്കൊപ്പം പിടിച്ചിരുത്തുക, ബോട്ടിൽ സ്‌റ്റെറിലൈസ് ചെയ്തശേഷം മാത്രം പാൽ കൊടുക്കണം എന്ന് പറയുന്നത് കേൾക്കാതിരിക്കുക, വീഡിയോ കോൾ വിളിക്കുമ്പോൾ അധികസമയം ഫോൺ (ബന്ധുക്കൾക്ക് കാണാനായി )മുന്നിൽ വച്ചു കൊടുക്കരുതെന്ന ആവശ്യം പാടെ അവഗണിക്കുക… ഇങ്ങനെ അമ്മ ജോലിക്ക് കൂടി പോയി തുടങ്ങിയതോടെ കാര്യങ്ങൾ നാനാവിധമായി.
ജോലി കഴിഞ്ഞെത്തി ആകെയുള്ള സമയം കുഞ്ഞിന് ഒപ്പമ്മിരിക്കാം എന്ന് ചിന്തിക്കുമ്പോൾ അതിനുപോലും ഇടനൽകാതെ വീട്ടുജോലികൾ തരുക. അൽപം നേരത്തെ ഉറങ്ങിയാൽ മുഖം വീർപ്പിച്ചിരിക്കുക. എല്ലാ പണിയും തീർത്ത് കുഞ്ഞിനായി കൈ നീട്ടിയാലും ഉറങ്ങാൻ നേരത്ത് മാത്രം കുഞ്ഞിനെ കൈയിൽ കൊടുക്കുക.. ഇങ്ങനെ തീരാത്ത അത്രയും ഉണ്ട്.
ഹൃദയത്തിന്റെ സ്ഥാനത്ത് കല്ലോ മറ്റോ വച്ചേ ജീവിക്കാനാകൂ എന്ന് അമ്മയ്ക്ക് മനസ്സിലാക്കാൻ മാത്രം അനുഭവങ്ങൾ അവർ അവൾക് നൽകിയിട്ടുണ്ട്. ഇതിനെല്ലാമൊപ്പം അവളെ ഗർഭകാലത്ത് നോക്കിയതിന്റെ കണക്കു പറയലും. ജോലിയ്ക്ക് പോകുമ്പോൾ കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായി ഏൽപിക്കാൻ മറ്റൊരിടമില്ല എന്നറിയാവുന്നതുകൊണ്ട നിശബ്ദം സഹിക്കൂ എന്നായിരുന്നു ഭർത്താവിന്റെ ഉപദേശം. ആറ് മാസമായി സഹിക്കൽ തന്നെ. ഇനി തുടർന്നും അതു തന്നെയാവും. ഇതിനിടയിൽ ഇടയ്ക്കിടെ ഉള്ള പാലുകുടി മാറിയാൽ കുഞ്ഞിനെയുമായി നാട്ടിലേക്ക് തിരിച്ചു പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. സമ്മതമല്ല എന്ന് അമ്മ പറഞ്ഞെങ്കിലും നിന്റെ സമ്മതം ആർക്കു വേണം എന്നാണ് അവരുടെ ഭാവം. ഇപ്പോൾ കുഞ്ഞിന് ആറ് മാസമാകുന്നു. അമ്മ എന്നത് മിൽമ ബൂത്തും കട്ടിലും മാത്രമാവാതിരിക്കാൻ കഠിന ശ്രമത്തിലാണ് പെൺകുട്ടി.
ഇങ്ങനെ അമ്മായിയമ്മയോ വീട്ടിലെ മറ്റ് ബന്ധുക്കളോ കുഞ്ഞിന്റെ അമ്മയാകാനുള്ള ശ്രമം നടത്തുന്ന അനുഭവം വേറെയും ഉണ്ട്. മുൻപന്തിയിൽ അമ്മായിയമ്മമാർ തന്നെയാണ്. ഇതിനായി അവർ മരുമകളെ വീട്ടുജോലികളിൽ തളച്ചിടും, അല്ലെങ്കിൽ കുറ്റപ്പെടുത്തലുകളിൽ, ഒറ്റപ്പെടുത്തലുകളിൽ… അങ്ങനെയെല്ലാം.
അമ്മയാവുന്ന സമയങ്ങളിൽ അവൾക്കൊപ്പം നിൽക്കുക എന്നത് സാമാന്യ മര്യാദയാണ്. പക്ഷേ അതൊരിക്കലും അമ്മയും കുഞ്ഞും തമ്മിൽ ഉടലെടുക്കേണ്ട ആത്മ ബന്ധത്തിൻ്റെ വേരറുത്ത് കൊണ്ടാവരുത്. അച്ഛനെയും അച്ഛൻ്റെ വീട്ടുകാരെയും പോലെ തുല്യമായ അവകാശം അമ്മയ്ക്കും അമ്മ വീട്ടുകാർക്കും ഉണ്ട്. നല്ല ഗ്രാൻഡ് പാരൻ്റ് ആവുക എന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. അതിനുള്ള ആത്മാർഥ ശ്രമങ്ങൾ സ്വയം ചെയ്യേണ്ടത് തന്നെയാണ്. ഞാൻ ഇങ്ങനെ ആണ് , മാറില്ല എന്ന് കരുതി ഇരുന്നാൽ കൊച്ചുമക്കൾക്ക് നിങ്ങളെ പറ്റി നിറമുള്ള ഒരു ഓർമ പോലും വരും കാലത്തിൽ ഉണ്ടാവില്ല എന്ന ബോധം ഉണ്ടാവണം
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…