Home more ബുദ്ധിമുട്ട് മനസ്സിലായാലും വളർത്തു ദോഷമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് അവളെ തിരികെ കൊണ്ടു വിടുന്ന...

ബുദ്ധിമുട്ട് മനസ്സിലായാലും വളർത്തു ദോഷമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് അവളെ തിരികെ കൊണ്ടു വിടുന്ന മാതാപിതാക്കളുണ്ട്

കൊടിയ പീ‍ഡനങ്ങൾക്കൊടുവിൽ സ്വയം അവസാനിപ്പിക്കലുകൾ കേരളത്തിൽ തുടർക്കഥയാവുകയാണ്. ​ഗാർഹികപീഡനം സഹിക്കാനാകാതെ ജീവിതം അവസാനിപ്പിച്ച ഒടുവിലത്തെ കണ്ണിയാണ് മൊഫീന പർവീൺ എന്ന ഇരുപത്തിയൊന്നുകാരി. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് സംരംഭകയായ അഞ്ജലി ചന്ദ്രൻ പങ്കുവെച്ച കുറിപ്പ്. ജീവിതം അവസാനിപ്പിക്കാനുള്ളതല്ലെനന്നും ജീവിച്ചു കാണിക്കാനുള്ളതാണെന്നും അഞ്ജലി പറയുന്നു. ഭർതൃവീട്ടിൽ പ്രശ്നങ്ങളുമായി സ്വന്തം വീട്ടിൽ അഭയം തേടുന്ന പെൺകുട്ടികളെ കുത്തി നോവിക്കുന്ന ബന്ധുക്കളും അയൽവാസികളുമുണ്ട്. തരം കിട്ടിയാൽ അവളെ മാനസികരോഗിയായി ചിത്രീകരിച്ചേക്കാമെന്നും അഞ്ജലി പറയുന്നു

കുറിപ്പിങ്ങനെ

ജീവിതമവസാനിപ്പിക്കാനുള്ളതല്ല , ജീവിച്ചു കാണിക്കാനുള്ളതാണ്. #domesticviolenceawareness Part 21 നിയമ വിദ്യാർത്ഥിയായ ഒരു ഇരുപത്തിയൊന്നുകാരി കൂടി ഗാർഹിക പീഡനം സഹിക്കാതെ ഇന്ന് ജീവിതമവസാനിപ്പിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് വിവാഹം കഴിഞ്ഞ് ഗാർഹിക പീഡനങ്ങൾ സഹിക്കുന്ന ഒരു പാട് പെൺകുട്ടികൾ ജീവിതമവസാനിപ്പിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആത്മഹത്യ ചെയ്യാതെ തിരികെ വരുന്ന പെൺകുട്ടികൾ പലപ്പോഴും നേരിടുന്നതെന്താണെന്നറിയാമോ?

പ്രശ്നഭരിതമായ ഒരു ജീവിതത്തിലൂടെ കടന്നു പോവുന്ന മകളോ സഹോദരിയോ ഉണ്ടെങ്കിൽ പലപ്പോഴും നമ്മളവളോട് തുടക്കം മുതലേ പറയുക ഒന്നഡ്ജസ്റ്റ് ചെയ്യാനാണ്. വിവാഹം കഴിഞ്ഞാൽ , തിരികെ വരുമ്പോൾ പലപ്പോഴും സ്വന്തം വീട്ടിൽ ഒരു മുറി പോലും ഇല്ലാതായി പോവുന്ന പെൺകുട്ടികളുള്ള നാടാണിത്. വിവാഹബന്ധം ഉപേക്ഷിക്കുന്ന സഹോദരി തനിയ്ക്ക് ഒരു ബാധ്യതയാവുമോ എന്ന പേടിയിൽ അവളെ തിരികെ പറഞ്ഞയയ്ക്കാൻ നിർബന്ധിക്കുന്ന സഹോദരങ്ങളുണ്ട്. മകളുടെ ബുദ്ധിമുട്ട് മനസ്സിലായാലും നാട്ടുകാർ തങ്ങളുടെ വളർത്തു ദോഷമെന്ന് കുറ്റപ്പെടുത്തുമോ എന്ന് ഭയന്ന് അവളെ തിരികെ കൊണ്ടു വിടുന്ന ‘ഇനി അതാണ് നിന്റെ വീട്’ എന്നു പറയുന്ന മാതാപിതാക്കളുണ്ട്. പെൺകുട്ടി ജനിക്കുന്ന നിമിഷം മുതൽ അവളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്നതിനു പകരം മറ്റൊരു വീട്ടിലേയ്ക്ക് പോവാനായി സ്വർണവും പണവും സൂക്ഷിച്ചു വെക്കുന്നവരുണ്ട്. നിയമ സഹായം നേടാൻ പോവുമ്പോൾ പെൺകുട്ടി എത്ര കണ്ട് താഴണം എന്നു പഠിപ്പിക്കുന്ന മറ്റൊരു പാരലൽ വേൾഡുണ്ട്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുമായി സ്വന്തം വീട്ടിൽ അഭയം തേടുന്ന പെൺകുട്ടികളെ കുത്തി നോവിക്കുന്ന ബന്ധുക്കളും അയൽവാസികളുമുണ്ട്. തരം കിട്ടിയാൽ അവളെ മാനസികരോഗിയായി ചിത്രീകരിച്ചേക്കാം.

തിരികെ വരാൻ യാതൊരു മാർഗ്ഗവുമില്ലാത്ത തരത്തിൽ അവരെ ഒറ്റപ്പെടുത്തുന്നത് നമ്മളൊക്കെ തന്നെയാണ്.വിവാഹത്തോടെ അന്ധരും ബധിരരുമായി മാറുന്ന എത്ര പെൺജീവിതങ്ങളുണ്ട് ചുറ്റിലുമെന്നറിയാമോ?ഗാർഹിക പീഡന നിയമങ്ങൾ നിലനിൽക്കെ പരാതിയുമായി വരുന്ന പെൺകുട്ടികൾക്ക് താങ്ങാവേണ്ടവർ തന്നെ അവരെ ജീവിതമവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ എവിടെയാണ് നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാവുക? കടലാസുകളിൽ ഒതുങ്ങേണ്ടതാണോ നമ്മുടെ നിയമങ്ങൾ? കയറുകളിലും ദുപ്പട്ടകളിലും അവസാനിക്കേണ്ടതാണോ പെൺജീവിതങ്ങൾ ? സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ നിലനിൽക്കെ തന്നെ സ്ത്രീയെന്നാൽ സഹനത്തിന്റെ പര്യായമായി ചിത്രീകരിക്കുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി മാറേണ്ടതു തന്നെയല്ലേ?

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ദുർഘടാവസ്ഥയിൽ പെൺകുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതെന്തെന്ന് ചിന്തിച്ചാൽ നമ്മളടങ്ങുന്ന സമൂഹത്തിന്റെ പങ്ക് വ്യക്തമാവും. വിവാഹ ജീവിതമൊഴിവാക്കി തിരികെ വന്ന പെൺകുട്ടികളുടെ നേരെ വരുന്ന വിമർശനങ്ങൾ ശ്രദ്ധിച്ചാൽ മതി. കല്യാണ , മരണ വീടുകളിലെ വില്ലൻ കഥാപാത്രമായി അവൾ മാറാൻ ഉള്ള ഏക കാരണം മിക്കവാറും ആത്മാഭിമാനത്തോടെ തലയുയർത്തി നടക്കുന്നതാവും . മരിച്ചു വന്നാൽ മാത്രം വില കിട്ടുന്ന ഒരു പ്രത്യേക ജീവികളാണ് പലപ്പോഴും പെൺകുട്ടികൾ .ഞങ്ങളവളെ ഒന്നു തൊട്ടു വേദനിപ്പിച്ചിട്ടില്ല എന്നു പറഞ്ഞു നടക്കുന്ന ഭർതൃ വീട്ടുകാർ, വീട്ടിലെ മരുമകൾക്ക് കൊടുക്കുന്ന മെന്റൽ ടോർച്ചർ പുറത്തു നിൽക്കുന്നവർക്ക് ഒരിക്കലും മനസ്സിലാവില്ല. അടിയുടെയും കുത്തിന്റെയും പൊള്ളലിന്റെയും തീവ്രത മാത്രമല്ലേ നമുക്ക് പുറത്തേയ്ക്ക് കാണാൻ പറ്റൂ. സുഹൃത്തുക്കളെ ഫോൺ ചെയ്യാൻ , ഒരാഴ്ച സ്വന്തം വീട്ടിൽ നിൽക്കാൻ, ബന്ധുക്കളുടെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഒക്കെ വിലക്ക് നേരിടുന്ന പലരെയും അറിയാം.സമൂഹത്തിനു മുൻപിൽ പ്രായം കൊണ്ട് സഹതാപത്തിന്റെ കോളത്തിൽ മാർക്ക് കൂടുതൽ വാങ്ങി എല്ലാ പ്രശ്‌നങ്ങളും പെൺകുട്ടികളുടെയും അവളുടെ മാതാപിതാക്കളുടെയും തലയിലാക്കാൻ പ്രത്യേക സിദ്ധി ആർജ്ജിച്ചവരാണ് ഇത്തരക്കാർ. വളർത്തു ദോഷമെന്ന് കുറ്റം പറഞ്ഞ് അവളെ വിചാരണ ചെയ്യുന്നവർ സ്വന്തം മകൾക്ക് ഇങ്ങനെ ഒരവസ്ഥ വരുന്നതിന് മുൻപ് അവളെ സുരക്ഷിതയാക്കാൻ മിടുക്കരായിരിക്കും.

വിവാഹ മോചിതയായ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചാൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. അവളെ അഹങ്കാരിയായി അധിക പ്രസംഗിയായി മുദ്രകുത്താൻ വിവാഹ മോചനം നടന്നത് അവളുടെ ഭാഗത്തുള്ള തെറ്റ് തന്നെയാണെന്ന് വരുത്തിത്തീർക്കാൻ വ്യഗ്രതയുള്ളവരുണ്ട്. അവളുടെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ അവളേതെങ്കിലും പുരുഷ സുഹൃത്തിനൊപ്പം പ്രത്യക്ഷ്യപ്പെട്ടാൽ ഉടനെ അവനെ കണ്ടെത്തി, അവനുമായി അവിഹിതമുള്ളതു കൊണ്ടാണ് അവൾ വിവാഹ മോചനം നേടിയതെന്നു പറയുന്നവരുണ്ട്. വിവാഹ മോചനത്തോടെ സോഷ്യൽ ഓഡിറ്റിങ്ങിനെ ഭയന്ന് സകല സൗഹൃദങ്ങളുടെയും വേരറുക്കേണ്ടി വരുന്നവരുണ്ട്. ഇനി വിവാഹമേ വേണ്ടെന്നു പറയുന്നവരെ, ആ ട്രോമ യിൽ നിന്നും പുറത്തു കടക്കാത്തവരെ അടുത്ത വിവാഹത്തിനു നിർബന്ധിക്കുന്ന മറ്റൊരു കൂട്ടരുണ്ട്.ചിലരാവട്ടെ സമയാസമയം അനുകമ്പ, കാരുണ്യം എന്നിവയൊക്കെ വാരി വിതറുമെങ്കിലും പെൺകുട്ടി ഇല്ലാത്ത സ്ഥലങ്ങളിൽ അവളെ പ്രശ്നക്കാരിയാക്കി ചിത്രീകരിക്കും..

പ്രിയ പെൺകുട്ടികളേ നിങ്ങൾക്കു വേണ്ടി പകൽ വെളിച്ചത്തിൽ പൊരുതാതെ , നിങ്ങളെ ചേർത്തു നിർത്താതെ, കാണുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ മാത്രം നിങ്ങളെ ഓർത്ത് ആധി കയറുന്ന ഒരാളെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്. നേരിട്ടു മുഖത്തു നോക്കി കുറ്റം പറയുന്നവരിലും വിഷമാണ് ചില മനുഷ്യ ജന്മങ്ങൾ. ഒരാളും നിങ്ങൾക്ക് തരുന്ന സ്വഭാവ സർട്ടിഫിക്കറ്റ് സാക്ഷ്യം വെച്ചല്ല നിങ്ങൾ അരി വാങ്ങാൻ പോവുന്നത് എന്ന ഒറ്റ തിരിച്ചറിവിൽ ഇവരെയൊക്കെ നൈസായി അവഗണിക്കാൻ തീരുമാനിച്ചാൽ തന്നെ ജീവിതത്തിൽ നിങ്ങൾ വിജയിച്ചു തുടങ്ങി. ജീവിതമവസാനിപ്പിക്കാനുള്ളതല്ല , ജീവിച്ചു കാണിക്കാനുള്ളതാണ്.