ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും

ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി തേർഡ് അഡീഷണൽ സെഷൻ കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും, ഹൈറിച്ച് മുതലാളിമാരുടെയും സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും, ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റടുക്കുക. ഈ തട്ടിപ്പ് കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാർ തുടക്കം മുതൽ ശ്രമിച്ചത്.

എന്നാൽ കോടതി ഇത് മണിചെയിൻ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ സിബിഐക്ക് മുന്നിൽ കൂടുതൽ പരാതിക്കാർ വരും. തൃശ്ശൂർ ജില്ലാ കളക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്‌സ് ആക്ട് അനുസരിച്ച്‌ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടിയ നടപടി സ്ഥിരപെടുത്തിയത്‌, പബ്ലിക് പ്രോസിക്യുട്ടറും കേസ് നടത്തുന്നതിൽ വിജയിച്ചു. കേരളത്തിൽ ബഡ്‌സ് ആക്ട് അനുസരിച്ച് സ്വത്ത്‌ കണ്ടുകെട്ടിയ നടപടി സ്ഥിരപെടുത്തിയ ആദ്യകേസാണിത്.

കേരളത്തിലെ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പെന്ന് പോലീസ് സംശയിക്കുന്നതാണ് ഹൈറിച്ച് കേസ്. ആകെ 1,630 കോടി രൂപ ഇവർ പിരിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ നൽകിയ രേഖയിൽ പറഞ്ഞിരുന്നു. ഗ്രോസറി ഉത്പന്നങ്ങളുടെ വിൽപ്പനയുടെ മറവിലാണ് ഇവർ മണിചെയിൻ തട്ടിപ്പ് നടത്തിയിരുന്നത്.

കേരളത്തിൽ മാത്രം 78 ബ്രാഞ്ചുകൾ ഉണ്ടെന്നാണ് വിവരം. ഇന്ത്യയിലൊട്ടാകെ 680 എണ്ണവും. ക്രിപ്‌റ്റോ കറൻസി ഇടപാട് ഉൾപ്പെടെ മറ്റ് ഇടപാടുകളും സ്ഥാപനം നടത്തിയിരുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വൻ പലിശ വാഗ്ദാനംചെയ്ത് തുക നിക്ഷേപമായി സ്വീകരിക്കുന്നുണ്ടെന്ന സംശയവും അധികൃതർക്കുണ്ട്. തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 126 കോടിയുടെ നികുതിവെട്ടിപ്പുകേസും ഇവർക്കെതിരേയുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. സിനിമോൾ ഹാജരായി.