കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോഴേ ഏവര്‍ക്കും ഭയമാണ്. എന്നാല്‍ പലരും ഈ മാഹാവ്യാധിയെ പോരാടി തോല്‍പ്പിക്കുന്നുമുണ്ട്. ഇപ്പോള്‍ കാന്‍സര്‍ പിടിപെട്ട് വേദന തിന്നപ്പോള്‍ താങ്ങും തണലുമായി ഒപ്പം നിന്ന ഭാര്യയെ കുറിച്ച് പറയുകയാണ് ഫൈസല്‍ കോയ. വേദനകളാലും കീമോ കിരണങ്ങളാലും തളര്‍ന്നുപോയപ്പോള്‍ ഇതുവരെ വീഴാതെ പിടിച്ചു നിന്നത് ബീവി എന്ന മഹാമേരു താങ്ങായി ഉള്ളതുകൊണ്ടാണെന്ന് ഫൈസല്‍ കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിവരിച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: അറുപത്, കഴിഞ്ഞ മുപ്പതു മാസമായി നിലയ്ക്കാത്ത ഓട്ടമാണ്. ഓടി ഓടി തളര്‍ന്നു. ഇതുവരെ വീഴാതെ പിടിച്ചു നിന്നത് ബീവി എന്ന മഹാമേരു ഒരു താങ്ങായ്, തണലായ് കൂടെ നിന്നത് കൊണ്ടു മാത്രമാണ്. ഞാന്‍ ഉറങ്ങുമ്പോള്‍ എന്നെ ഉണര്‍ത്താതെ, ഉറങ്ങാതെയിരുന്ന എത്ര രാത്രികള്‍. ആ നിശബ്ദയില്‍ അടക്കിപിടിച്ച തേങ്ങലുകള്‍ ഞാന്‍ കേള്‍ക്കാതിരിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടാകും. എനിക്ക് ബെഡില്‍ അനങ്ങാതെ കിടന്നാല്‍ മതി, എന്നാല്‍ അവള്‍ക്കൊ ചിലപ്പോള്‍ ഭക്ഷണം ഉണ്ടാക്കണം, ഹോസ്പിറ്റലില്‍ ആണെങ്കില്‍, മെഡിക്കല്‍ സ്റ്റോറിലും bill സെക്ഷനുകളിലും ഓടി നടക്കണം. എന്നെയും കൊണ്ട് ഡോക്ടഴ്‌സിന്റെ അടുക്കല്‍ പോകണം. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു എല്ലാം ചെയ്യണം. അങ്ങിനെയങ്ങിനെ….എന്നെ ആശ്വസിപ്പിക്കുന്നതിനിടയില്‍ സ്വയം ആശ്വസിക്കാന്‍ അവള്‍ക്കു കഴിയുമോ?
അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും എല്ലാവരും അവളില്‍ വര്‍ഷിച്ചു. അവളുടെ ത്യാഗത്തെ വാഴ്ത്തി.അപ്പോഴും ഏറ്റെടുക്കാന്‍ ഒന്ന് മാറ്റി നിറുത്താന്‍ ആരുമുണ്ടായില്ല. ഒരു കണക്കിന് അവള്‍ അത് ആഗ്രഹിച്ചിരുന്നുമില്ല. എന്റെ ചാരെ നിന്നും തെല്ലും മാറാതെ, കണ്ണിമ തെറ്റാതെ പരാതിയും പരിഭവുമില്ലാതെ എന്നെ പരിചരിച്ചു; അല്ല കൊണ്ടു നടന്നു.
ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. തനിയെ ഇരിക്കുമ്പോഴും പുലര്‍വേളകളിലെയും പാതിരാവിലെയും പ്രാര്‍ത്ഥനകള്‍ക്ക് ശേഷവും നിശബ്ദമായി റബ്ബിനോട് പറഞ്ഞു കൊണ്ടേയിരുന്നു. ‘ നീ തെളിയിച്ച വഴിയിലൂടെ ഞാന്‍ നടന്നു. നീ പറഞ്ഞതുപോലെ രോഗത്തിന് സാധ്യമായ ചികിത്സകള്‍ ചെയ്തു. എല്ലാ രോഗത്തിനും ശമനമുണ്ടെന്നു നീ അരുളി. എന്റെ കാര്യത്തില്‍ നിന്റെ തീരുമാനം എല്ലാം ഗുണകരമെന്നു തന്നെ ഞാന്‍ കരുതുന്നു. ഇനി ചികിത്സ തുടരാന്‍ പറ്റാത്ത വിധം ഞാന്‍ തളര്‍ന്നു. കീമോ ഞാന്‍ എടുക്കുന്നില്ല. യാതനകളും പീഡനങ്ങളും ഏറ്റുവാങ്ങാന്‍ എനിക്ക് ഇനി ശേഷിയില്ല സ്വസ്ഥവും സമാധാനവുമായ മരണം നല്‍കി എന്നെ നീ അനുഗ്രഹിക്കണമേ!
എന്റെ കണ്ണുകള്‍ നിറഞ്ഞില്ല. എന്റെ ഹൃദയം വിറ കൊണ്ടില്ല. നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതി എന്നിലുണ്ടാക്കി. മനസ്സ് ശാന്തമായി. Bonemarrow റിസള്‍ട്ട് വന്നിട്ടുണ്ടാകും. ഞാന്‍ അതിനെ കുറിച്ച് ആലോചിച്ചില്ല. പതിവിന് വിപരീതമായി ഹോസ്പിറ്റലില്‍ നിന്നും കോള്‍ വന്നു. ഡോക്ടര്‍ രാമസ്വാമിയാണ് ലൈനില്‍ ‘റിസള്‍ട്ട് വന്നു MRD നെഗറ്റിവ് ആണ്’. പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെ മനസ്സില്‍ തള്ളിവന്നു. ‘ഇനി എന്താണ്’ എന്ന എന്റെ ചോദ്യത്തിന് ഇനി കീമോ വേണ്ട ‘ നാളെ ഹോസ്പിറ്റലില്‍ വരൂ, ബാക്കി കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാം. ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി. ഞാന്‍ സൂജൂദിലമര്‍ന്നു. വിവരം അറിഞ്ഞ ബീവി എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഇപ്രാവശ്യം ആ സന്തോഷം ഞങ്ങളുടേത് മാത്രമായി.
പിറ്റേദിവസം ഹോസ്പിറ്റലില്‍ എത്തി. കൗണ്ടുകള്‍ എല്ലാം നോര്‍മല്‍ ആണ് ഹീമോഗ്ലോബിന്‍ ഒഴികെ. ചിലപ്പോള്‍ കിഡ്‌നി പ്രോബ്ലം കൊണ്ടായിരിക്കും അല്ലെങ്കില്‍ ട്രാന്‍സ്പ്ലാന്റ്റേഷന് ശേഷം ഇങ്ങിനെ ഉണ്ടാവാറുണ്ട്. അതിന് ഒരു ഇന്‍ജെക്ഷന്‍ ഉണ്ട് അതെടുത്താല്‍ മതി. ആദ്യം കിഡ്‌നി BIOPSY നോക്കട്ടെ. നെഫ്രോളജിസ്റ്റിനെ കണ്ടു. BIOPSY ക്ക് വേണ്ടി അള്‍ട്രാ സൗണ്ട് ചെയ്തു. റിപ്പോര്‍ട്ട് നോക്കിയ അദ്ദേഹം കിഡ്‌നി ഡാമേജ് ആണ് ഇനി BIOPSY ചെയ്തിട്ട് കാര്യമില്ല എന്നറിയിച്ചു. അതൊന്നും മനസ്സിനെ ഒരു തരിമ്പും കുലുക്കിയില്ല.
Work at home ഉത്തരവ് ഉള്ളതിനാല്‍ വീട്ടില്‍ നിന്നും ജോലി തുടരുന്നു. ബീവിക്ക് ക്വാര്‍ട്ടേഴ്‌സിനടുത്തു മരടിലേക്കു സ്ഥലം മാറ്റം കിട്ടി. ഉച്ചക്ക് ലഞ്ച് കഴിക്കാന്‍ ക്വാര്‍ട്ടേഴ്‌സില്‍ വരും. കുട്ടികള്‍ online ക്ലാസ്സില്‍ തിരക്കിലാണ്. ആഴ്ചയിലൊരിക്കല്‍ തറവാട്ടില്‍ പോകും. സുഹൃത്തുക്കള്‍ ഇടയ്ക്കിടെ വന്ന് പുറത്തേക്ക് കൊണ്ടുപോകും. കുറച്ചു സമയങ്ങള്‍ അവരോടൊത്ത് സന്തോഷപൂര്‍വം ചിലവഴിക്കും. Hemoglobin കുറേശെ ഉയര്‍ന്നു ഒന്‍പതിന് മേലെയെത്തി. ഇന്‍ജെക്ഷന്‍ ഇനി എടുക്കേണ്ട എന്ന് ഡോക്ടര്‍ രാമസ്വാമി പറഞ്ഞു. എല്ലാ മാസവും പതിവ് ചെക്കപ്പുകള്‍ തുടരുന്നു. ഇപ്പോള്‍ നരച്ച കാഴ്ചകള്‍ക്ക് നിറം വെച്ചു തുടങ്ങി. മാറിയ രൂപവുമായി ആളുകളെ അഭിമുഖീകരിക്കുവാന്‍ യാതൊരു വിമുഖതയുമില്ല. കുടുംബനാഥന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റുന്നു. കിച്ചനില്‍ ബീവിയെ ചെറുതായി സഹായിച്ചു തുടങ്ങി. ദിവസവും പുലര്‍ച്ചെ എഴുന്നേറ്റു കണ്ണുകള്‍ പതിയെ അടച്ച്, ഹൃദയം തുറന്ന് സൃഷ്ടാവിനോട് പറയും. ഒരു ദിനം കൂടി ആയുസ്സ് നീട്ടി തന്ന നിനക്കാണ് സര്‍വ്വസ്തുതിയും വിട; എല്ലാവര്‍ക്കും നന്ദി!
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…