ഈ മാതൃ ദിനത്തിൽ ഒരമ്മ. ആ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചത്തിലൂടെ നാറാണക്കല്ലായ ഒരു കുടുംബവും. അതാണ് ഒരിക്കൽ ഇടത് പക്ഷ സഹയാത്രികനായിരുന്ന ഇപ്പോൾ മോദിയെ സ്നേഹിയ്ക്കുന്ന ബിജെപിയെ ബഹുമാനിക്കുന്ന ഹരീഷ് പേരാടിയുടെ മാതൃദിനത്തിലെ ശ്രദ്ധേയയാകുന്ന ഫേസ് ബുക്ക് പോസ്റ്റ്. അമ്മയായി ഗൗരിയമ്മയെയും കുടുംബമായി സിപിഎമ്മിനെയും പ്രതീകാത്മകമായി കണ്ടു കൊണ്ടാണ് പേരാടിയുടെ പോസ്റ്റ്.
ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്’ എന്ന് ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നു. പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനമാണിന്ന്. മാതൃദിനം. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ തങ്ങളുടെ അമ്മമാർക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തുന്നുണ്ട്. ഇവരിൽ നിന്ന് വ്യത്യസ്തനാവുകയാണ് നടൻ ഹരീഷ് പേരടി.
ഗൗരിയമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ മാതൃദിനാശംസകൾ. പോസ്റ്റ് ശ്രദ്ധേയമാതുകയാണ്. ‘ഇതാണ് അമ്മ. എല്ലാ ആണധികാരങ്ങളെയും ചോദ്യം ചെയ്ത അമ്മ. ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്. മാതൃദിനാശംസകൾ’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു. ജീവിതം തന്നെ ഇതിഹാസമാക്കിയ ഗൗരിയമ്മയുടെ വേർപാടിന് രണ്ട് വർഷം തികഞ്ഞത് വ്യാഴാഴ്ചയായിരുന്നു.
അനീതികൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പോരാടി എന്നും പാവങ്ങളുടെ പക്ഷത്തായിരുന്നു ഗൗരിയമ്മ അണിചേർന്നിരുന്നത്. പാർട്ടിയിലെ ആദ്യപഥികർക്കൊപ്പം പ്രവർത്തിച്ച ഗൗരിയമ്മ ദേശീയസ്വാതന്ത്ര്യസമരത്തിലും ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്‌ചയ്‌ക്കെതിരെയുമുള്ള പോരാട്ടങ്ങളിലും പങ്കെടുത്തു. 50 വർഷം നിയമസഭാംഗമായി. ആറുതവണ മന്ത്രിയായി. മികച്ച ഭരണാധികാരിയെന്ന നിലയിൽ കഴിവുതെളിയിച്ചു.1964ൽ കമ്യൂണിസ്‌റ്റ് പാർട്ടി പുന:സംഘടിപ്പിച്ചപ്പോൾ സിപിഐഎമ്മിനൊപ്പം നിന്നു
ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും, സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ സ്വാധീനത്താൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു പിന്നെ.
തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധവും പുന്നപ്ര–വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. പി, കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയത്. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. അക്കാലത്താണ് ടി.വി. തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയിൽ അംഗമായിരുന്നു ടി.വി.യും. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടർന്ന് ടിവിയുമായി പിരിഞ്ഞു.
17 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്. ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അവർ കാഴ്ചവച്ചു.