ഷിംല:ഹിമാചല്‍ പ്രദേശിലെ വിമത നീക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. നിയമസഭയില്‍ ബജറ്റ് പാസായി. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയ്ക്ക് പിന്നാലെയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു. മന്ത്രി വിക്രമാദിത്യ സിങിന്‍റെ രാജി അംഗീകരിക്കില്ല. വിക്രമാദിത്യ സിങുമായി സംസാരിച്ചിരുന്നുവെന്നും സുഖു കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിന്‍റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും ബിജെപി മറുകണ്ടം ചാടിച്ചതോടെയാണ് ഹിമാചല്‍ പ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഈ സംഭവത്തിന് പിന്നാലെയാണ് 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍റ് ചെയ്തത്.
ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെന്‍റ് ചെയ്തതോടെ ബിജെപിയുടെ അംഗ സംഖ്യ 10 ആയി. ഇതോടെയാണ് നിയമസഭയില്‍ ബജറ്റ് പാസാക്കാനായത്.