കണ്ണൂര്‍: കളക്ടറേറ്റ് മാര്‍ച്ചിനിടെ പേര് ചോദിച്ചതിൽ പ്രകോപിതനായ എംഎൽഎ പൊലീസിനോട് കയർത്തു. പൊലീസും സമരക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം. കേരള ഗവണ്‍മെന്റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം.
കല്യാശ്ശേരി എംഎല്‍എ എം.വിജിനും പോലീസ് ഉദ്യോഗസ്ഥരും തമ്മിലാണ് രൂക്ഷമായ വാക്കേറ്റം നടന്നത്. കേസെടുക്കുന്നതിന്റെ ഭാഗമായി എംഎല്‍എയുടെ പേര് വനിതാ പോലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി.
കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടക്കുന്നതിനിടെയെത്തിയ പോലീസ് സമരക്കാരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കല്യാശ്ശേരി എംഎല്‍എ എം.വിജിന്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. കേസെടുക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എസ്.ഐ വനിതാ പോലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയോടും പേര് ചോദിച്ചതോടെ എം.വിജിന്‍ പ്രകോപിതനാകുകയായിരുന്നു. ‘സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്നോട് വന്ന് പേര് ചോദിക്കുന്നു, നിങ്ങളെല്ലാം എവിടുത്തെ പോലീസാണ്. കേരളത്തിലെ സര്‍ക്കാരിന് മോശം ഉണ്ടാക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയല്ലേ എന്നോട് വന്ന് പേര് ചോദിച്ചത്’, വിജിന്‍ പറഞ്ഞു.
പേര് ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് എസ്.ഐ മറുപടി നല്‍കിയതോടെ വിജിന്‍ കൂടുതല്‍ പ്രകോപിതനായി. ‘നിങ്ങള്‍ എസ്‌ഐ ആണ്, ഞാന്‍ എംഎല്‍എയാണ്. പ്രോട്ടോക്കോള്‍ നോക്കി വര്‍ത്താനം പറഞ്ഞാല്‍ മതി. ഇയാള്‍ ആരാണ് സുരേഷ് ഗോപി സ്റ്റൈലില്‍ പെരുമാറാൻ. പോലീസിന് അപമാനമുണ്ടാക്കരുതെന്ന് പറയണം. ഇത് കേരളത്തിലെ പിണറായി വിജയന്റെ പോലീസാണ്. ഇവിടുന്ന് മാറാമെന്ന് പറഞ്ഞതല്ലേ. പിന്നേ സുരേഷ്‌ഗോപി സ്‌റ്റൈല്‍ കളിക്കേണ്ടതുണ്ടോ’, വിജിന്‍ രോഷത്തോടെ ചോദിച്ചു.
അതേ സമയം പേര് ചോദിച്ചതുകൊണ്ട് മാത്രമാണ് താന്‍ രോഷാകുലനായതെന്ന വാദം എം.വിജിന്‍ എംഎല്‍എ തള്ളി. തന്റെ പേര് എല്ലാവരും അറിഞ്ഞിരിക്കണമെന്ന ധാര്‍ഷ്ട്യം തനിക്കില്ല. സമരത്തിനിടെ എസ്‌ഐ വളരെ മോശമായിട്ടാണ് ഇടപെടല്‍ നടത്തിയത്. മൈക്ക് തട്ടി പറിക്കുന്നു. തുടങ്ങി അങ്ങേയറ്റം പ്രകോപനത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും സംഭവത്തിന് ശേഷം വിജിന്‍ പ്രതികരിച്ചു.