ഈശ്വര വിശ്വാസിയാണ്, എല്ലാം ദൈവം കാത്തുക്കൊളളും, സുരേഷ് ​ഗോപി

വോട്ടെടുപ്പു കഴിഞ്ഞതോടെ തന്റെ ആത്മവിശ്വാസം ഇരട്ടിയായെന്ന് തുറന്നു പറഞ്ഞു നടനും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി . എല്ലാം ദൈവം കാത്തുക്കൊളളും ,ജനങ്ങൾ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂൺ നാല് വരെ കാത്തിരിക്കാമെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രോസ് വോട്ടിം​ഗ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ല. ക്രോസ് വോട്ടിനെ സംബന്ധിച്ച് ജനങ്ങൾക്ക് ബോധമുണ്ട്. എതിർ സ്ഥാനാർത്ഥികളെ കുറിച്ച് ചിന്തിച്ചിട്ടല്ല, ‍ഞാൻ മത്സരിക്കാനിറങ്ങിയത്. എംപി ആകാനാണ് ഞാൻ മത്സരിക്കുന്നത്. രാഷ്‌ട്രീയത്തിൽ നിന്നല്ല, എന്റെ തൊഴിലിൽ നിന്നാണ് എന്റെ സമ്പാദ്യം. വോട്ടെടുപ്പ് കഴിഞ്ഞല്ലോ, എന്തായാലും തുറന്നുപറയുകയാണ്. കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആളായിരിക്കും ഞാൻ.ശവക്കല്ലറയിൽ നിന്ന് ആരും വന്ന് വോട്ട് ചെയ്തിട്ടില്ലല്ലോ. അതാണ് അവരുടെ പാരമ്പര്യം. വർഷങ്ങളായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കളക്ടറോട് പോയി ലിസ്റ്റ് ചോദിക്കണം. വോട്ടിലുള്ളവർ വോട്ട് ചെയ്തേ പറ്റൂ. അതാണ് ജനാധിപത്യം. രണ്ട് വോട്ട് ചെയ്തത് ആരായാലും ഏത് പാർട്ടിയായാലും തൂക്കി കൊല്ലാൻ വിധിക്കൂ. അവർക്ക് ഡബിൾ വോട്ട് ഇല്ലല്ലോ. വോട്ട് ചെയ്യാതിരിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. അവരുടെ വീടുകളിൽ പോയി കണ്ടു. അവരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു.

18 വയസ് കഴിഞ്ഞ പുതിയ വോട്ടർമാരെ തെരഞ്ഞ് പിടിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ കൊണ്ടുവന്നു. ഒരു സ്ഥാനാർത്ഥി എന്തൊക്കെയാണ് ചെയ്യേണ്ടത് അതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ സമ്പ്രദായത്തിന്റെ ഭാ​ഗമായ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വന്നവർക്ക് എന്ത് സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നത്. വോട്ടേഴ്സിന് ആവശ്യമായ വെള്ളം പോലും നൽകിരുന്നില്ല. വയസായ ആൾക്കാർ എത്ര നേരം ക്യൂവിൽ നിന്ന‍ു. ഞാൻ തികഞ്ഞ ഈശ്വരവിശ്വാസി‌‌യാണ്. എല്ലാത്തിനും മുകളിൽ ഈശ്വരന്റെ തീരുമാനമുണ്ട്. ജയിച്ചാൽ തൃശൂരിൽ ഉണ്ടാകുന്ന ഗുണങ്ങൾ മാത്രമാണ് ഇതുവരെ ചർച്ച ചെയ്തതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

‘പാർട്ടി ഒരു റിവ്യൂ നടത്തിയിട്ടുണ്ട്. അതിന്റെ ഒരു ഫുൾ ടെക്സ്​റ്റ് ഇതുവരെ വന്നിട്ടില്ല. ഉണ്ടായിരുന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഇരട്ടിച്ചു. നമുക്കല്ലല്ലോ പ്രധാനം. ജനങ്ങളുടെ തീരുമാനത്തിലേക്ക് നയിക്കുന്ന അവർ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ പശ്ചാത്തലത്തിൽ അവർ സമ്മതിദാനം സമ്മാനിച്ച് കഴിഞ്ഞു.അത് പെട്ടിക്കുളളിലുണ്ട്. ജൂൺ നാല് വരട്ടെ. അന്നുവരെ പലതരത്തിലുളള ട്രോളുകളും സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അതുവരെ കാത്തിരിക്കാം. ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാത്തിനും മുകളിൽ ഒരാളുണ്ട്. ദൈവം കാത്തോളും. ക്രോസ് വോട്ടിനെ സംബന്ധിച്ച് ജനങ്ങൾക്കും ഒരു ബോധമുണ്ട്. 2019ൽ അവർക്കത് മനസിലായി’- സുരേഷ്ഗോപി പറഞ്ഞു.