തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. മന്ത്രി വീണാജോര്‍ജ് നിര്‍ദ്ദേശിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിളിച്ചുവരുത്തിയത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ഡയറക്ടര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞെന്നും ഷിജു ഖാന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ ദത്തുനല്‍കിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ് ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ അനില്‍കുമാര്‍, ജയചന്ദ്രനെ സഹായിച്ച രമേശന്‍ എന്നിവര്‍ ഉള്‍പ്പടെ ആറുപേരാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.
കുഞ്ഞിനെ തിരികെ കിട്ടാന്‍ ഇന്നലെ അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിയിരുന്നു. രാവിലെ 10ന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതിന് മുമ്ബ് അനുപമയ്ക്ക് അനുകൂലമായി സര്‍ക്കാര്‍ നടപടിയും തുടങ്ങി. ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിറുത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടാന്‍ ഗവ. പ്ലീഡര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
രാവിലെ 10 മണിയോടെ ഭര്‍ത്താവ് അജിത്തിനൊപ്പം ‘ എന്റെ കുഞ്ഞെവിടെ? കേരളമേ ലജ്ജിക്കൂ’ തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുമായാണ് അനുപമ സമരത്തിനെത്തിയത്. പിന്തുണയ്‌ക്കേണ്ട സമയത്ത് പാര്‍ട്ടിയും പൊലീസും ഒന്നും ചെയ്യാതെ നോക്കി നിന്നെന്ന് അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമരം പാര്‍ട്ടിക്കെതിരല്ല എന്നാല്‍, സഹായം തേടിയപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ മൊഴിയെടുക്കാനോ പേരൂര്‍ക്കട പൊലീസ് തയ്യാറായില്ല. സര്‍ക്കാരും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.
സമരം ആരംഭിക്കുന്നതിന് മുമ്ബ് മന്ത്രി വീണാജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് നിയമപരമായ എല്ലാസഹായവും ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയ്ക്ക് അനുകൂലമായ രീതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നല്‍കിയതിന്റെ നടപടികള്‍ വഞ്ചിയൂര്‍ കുടുംബകോടതിയിലാണ് പുരോഗമിക്കുന്നത്. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ദത്ത് നടപടികളില്‍ കോടതി അന്തിമ വിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായ സാഹചര്യവും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ഹര്‍ജിയില്‍ തത്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ആവശ്യപ്പെടും. മന്ത്രി വീണാജോര്‍ജാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗവ. പ്ലീഡര്‍ക്ക് നല്‍കിയത്. ആറുമാസ നിരീക്ഷണകാലയളവില്‍ ദത്തെടുക്കുന്നവര്‍ കുട്ടിയെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ദത്ത് നടപടികളില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ കുഞ്ഞിനെ തിരികേ ഏല്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കും. ഇത് വേഗത്തിലുള്ള നടപടിയാണ്. സര്‍ക്കാര്‍ നടപടിയെക്കുറിച്ച് അറിഞ്ഞതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് മടങ്ങിയത്. മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ വനിതാ-സമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ അനുപമയ്ക്ക് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയിരുന്നു.
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…
തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…