ഉമ്മൻചാണ്ടിക്ക് മനോരമയിൽ ജേണലിസ്റ്റായി ജോലി കിട്ടിയിരുന്നു,ഉമ്മൻ ചാണ്ടിയേ മുൻ നിർത്തി കരുണാകരനെ പുറത്താക്കുക എന്നത് മനോരമ നയമായി തന്നെ സ്വീകരിച്ചു
ഉമ്മൻചാണ്ടിക്ക് മനോരമയിൽ ജേണലിസ്റ്റ് ആയി ജോലി ലഭിച്ചിരുന്നു എന്ന് വെളിപ്പെടുത്തി മനോരമയുടെ തിരുവനന്തപുരത്തേ മുൻ സീനിയർ ജേണലിസ്റ്റ് രാമ ചന്ദ്രന്റെ അനുഭവ കുറിപ്പ്. അദ്ദേഹത്തെ കെ എം മാത്യു മനോരമയിൽ സബ് എഡിറ്ററാകാൻ ക്ഷണിച്ചു. “ഇല്ല, രാഷ്ട്രീയമാണ് എനിക്ക് താൽപര്യം” എന്നു പറഞ്ഞ് ആദരപൂർവം അദ്ദേഹം നിരസിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മലയാള മനോരമയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ബന്ധം അഗാധമായിരുന്നു. കെ കരുണാകരനെതിരേ മനോരമ നടത്തിയ നീക്കം ഉമ്മൻ ചാണ്ടിയേ മുന്നിൽ നിർത്തിയായിരുന്നു.കെ കരുണാകരനെ പുറത്താക്കുക എന്നത് മനോരമ നയമായി തന്നെ സ്വീകരിച്ചു. കരുണാകരനെ പുറത്താക്കിയ സമരത്തിൽ നേതൃത്വം വഹിച്ചത്, ഉമ്മൻ ചാണ്ടിയാണ്. എന്നും മനോരമയുടെ മുൻ സീനിയർ പത്രാധിപർ രാമചന്ദ്രൻ രേഖപ്പെടുത്തുന്നു
അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പൂർണ്ണ രൂപം
ഉമ്മൻ ചാണ്ടിയും കരുണാകര പതനവും
ഉമ്മൻ ചാണ്ടി പത്രപ്രവർത്തകരെ കണ്ടാൽ അവിടെ നിന്ന് പ്രതികരിച്ച ശേഷം മാത്രം പോകുന്നയാൾ ആയിരുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ പത്രപ്രവർത്തകൻ ആകാമായിരുന്നു. കോളജ് പഠനം കഴിഞ്ഞപ്പോൾ, അദ്ദേഹത്തെ കെ എം മാത്യു മനോരമയിൽ സബ് എഡിറ്ററാകാൻ ക്ഷണിച്ചു. “ഇല്ല, രാഷ്ട്രീയമാണ് എനിക്ക് താൽപര്യം” എന്നു പറഞ്ഞ് ആദരപൂർവം അദ്ദേഹം നിരസിച്ചു.
എനിക്ക് ഏറ്റവുമധികം ഇടപഴകേണ്ടി വന്നിട്ടുള്ള രാഷ്ട്രീയ നേതാക്കൾ ഇ കെ നായനാരും ഉമ്മൻ ചാണ്ടിയുമാണ്. എന്നാൽ, ദീർഘമായ ഒരഭിമുഖം ഉമ്മൻ ചാണ്ടിയുമായി നടത്തിയതുമില്ല.
1994 ൽ കെ ആർ ചുമ്മാർ മരിച്ച ശേഷമാണ്, എന്നെ മനോരമ തിരുവനന്തപുരത്ത് നിയോഗിച്ചത്. അന്നു മുതലാണ്, ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം. കെ കരുണാകരനെ പുറത്താക്കുക എന്നത് മനോരമ നയമായി തന്നെ സ്വീകരിച്ചു. കരുണാകരനെ പുറത്താക്കിയ സമരത്തിൽ നേതൃത്വം വഹിച്ചത്, ഉമ്മൻ ചാണ്ടിയാണ്.
തിരുവനന്തപുരത്തേക്ക് ഞാൻ പോകുമ്പോൾ, ജി കാർത്തികേയനും മറ്റും ഐ ഗ്രൂപ്പിനുള്ളിൽ തിരുത്തൽ വാദം തുടങ്ങിയിരുന്നു. കെ മുരളീധരന് കിട്ടിയ അപ്രമാദിത്വം തിരുത്തൽവാദികളെ ക്ഷുഭിതരാക്കി. ‘നിലപാടുകൾ’ എന്ന പരമ്പര എൻ്റെ ആശയമായിരുന്നു. നിരവധി ആക്രമണങ്ങൾക്ക് മുന്നിൽ നിന്ന മുരളീധരൻ കോട്ടയത്ത് മനോരമയിൽ വന്നപ്പോൾ സ്വീകരിക്കാൻ ആരുമുണ്ടായില്ല.
ഒരു ശ്രുതി അന്ന് ന്യൂസ്‌റൂമിൽ ഉണ്ടായിരുന്നു. മനോരമ പത്രാധിപർ കരുണാകരനെ വിമാനത്തിൽ കണ്ടപ്പോൾ, മകനെ നിയന്ത്രിച്ചാൽ കൊള്ളാം എന്ന് താൽപര്യപ്പെട്ടു. “അവനെ കാണുമ്പോൾ എനിക്ക് ഗുരുവായൂരപ്പനെയാണ് ഓർമ്മ വരുന്നത്,” കരുണാകരൻ പറഞ്ഞു. ഇക്കാര്യം കെ എം മാത്യുവിൽ നിന്ന് സ്ഥിരീകരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരത്ത് എത്തി പിറ്റേ ദിവസം തന്നെ എൻ്റെ ഒരു ബൈലൈൻ സ്റ്റോറി മനോരമയിൽ വന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭരണഘടനയിലെ ചില വ്യവസ്ഥകൾ വിശദീകരിച്ചായിരുന്നു, റിപ്പോർട്ട്. ഭരണഘടന തന്നത്, ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിൻ്റെ അന്നത്തെ താവളം, ഹോട്ടൽ പങ്കജ്.
സന്ധി ഇരുഗ്രൂപ്പുകളും തമ്മിൽ സാധ്യമാണെന്ന് ഒരിക്കൽ എം എം ഹസ്സൻ പറഞ്ഞതു കേട്ട് ആ മട്ടിൽ ഞാൻ എഴുതി. അന്ന് ഉമ്മൻ ചാണ്ടി എന്നെ വിളിച്ചു -ഞാൻ അപ്പോൾ ഓഫിസിൽ ഉണ്ടായിരുന്നില്ല. നേരിട്ട് ഞാൻ എം എൽ എ ഹോസ്റ്റലിൽ പോയി. സന്ധിയുടെ പ്രശ്നമേയില്ലെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. ഈ ഘട്ടത്തിൽ, കരുണാകരനെ വേറൊരു ലേഖകനൊപ്പം രാവിലെ ക്ലിഫ് ഹൗസിൽ കണ്ടു. പ്രാതലിന് ഇഡ്ഡലി. കരുണാകരൻ strategy എന്ന വാക്ക് പലതവണ ഉരുവിട്ടു. ആ അഭിമുഖ സമയത്ത്, കെ വി തോമസ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തി. ആ അഭിമുഖം മനോരമ പ്രസിദ്ധീകരിച്ചെങ്കിലും, അടുത്ത നാൾ എഡിറ്റോറിയൽ യോഗത്തിൽ, റസിഡൻറ് എഡിറ്റർ പി അരവിന്ദാക്ഷൻ എന്നെ വിമർശിച്ചു. അഭിമുഖം മനോരമയുടെ നയത്തിന് നിരക്കുന്നതല്ല.
ചാരക്കേസിൽ കരുണാകരനെ പേരു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ, ഞാൻ ഉമ്മൻ ചാണ്ടിയെ വിളിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ RAW യ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഹോർമിസ് തരകനുമായി ഞാൻ സംസാരിച്ചിരുന്നു. ചാരക്കേസ് “സൂക്ഷിച്ചു കൈകാര്യം ചെയ്താൽ മതി” എന്ന് അദ്ദേഹം ഉപദേശിച്ചു. ഇതാണ്, ഞാൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞത്.
കരുണാകരൻ സ്ട്രാറ്റജി വിശദീകരിച്ചിരുന്നല്ലോ. അദ്ദേഹം, സ്ഥാനം ഉറപ്പിക്കാൻ കെ ശങ്കരനാരായണനെയും കറുപ്പയ്യാ മൂപ്പനാരെയും ഡൽഹിയിൽ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനടുത്തേക്ക് അയച്ചു. ശങ്കരനാരായണൻ്റെ അടുത്ത സുഹൃത്താണ്, മൂപ്പനാർ. മൂപ്പനാർ റാവുവിന് വേണ്ടപ്പെട്ടവൻ. ചെന്നൈയിൽ പോയി മൂപ്പനാരെ എടുത്തായിരുന്നു, ശങ്കരനാരായണൻ്റെ ഡൽഹി യാത്ര. അവിടെ ചെന്ന്, ശങ്കരനാരായണനും മൂപ്പനാരും ഏകസ്വരത്തിൽ റാവുവിനോട് ആവശ്യപ്പെട്ടു -കരുണാകരനെ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണം.
തുടർന്നു വന്ന ആൻറണി മന്ത്രിസഭയിൽ ശങ്കരനാരായണൻ ധനമന്ത്രിയായി.
നരസിംഹറാവു തിരുവനന്തപുരത്തു വന്ന്, ടഗോർ തിയറ്ററിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തത് ഞാൻ റിപ്പോർട്ട് ചെയ്തു: “A decision has been made, and the decision is final”. കരുണാകരൻറെ ചീട്ട് കീറി എന്ന് മലയാളം.
മനോരമയിൽ ഒരു അസാമാന്യ പ്രതിഭാശാലി ഡെസ്കിൽ ഉണ്ടായിരുന്നു- എം ജി ഇന്ദുചൂഡൻ. മഹാരാജാസിൽ എൻ്റെ കാലത്തു തന്നെ പഠിച്ച ഇന്ദുചൂഡൻ, ജി കെ മൂപ്പനാർ എന്ന് എഴുതില്ല. കറുപ്പയ്യാ മൂപ്പനാർ എന്നേ എഴുതൂ. കറുപ്പയ്യാ ചേർന്നാലേ പേരിന് പൂർണത വരൂ എന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ദുചൂഡൻ്റെ ചേട്ടനായിരുന്നു, ആത്മഹത്യ ചെയ്ത മുൻ കേരളസർവകലാശാലാ യൂണിയൻ ചെയർമാൻ, എം ജി ചന്ദ്രചൂഡൻ. ആ ആത്മഹത്യയാണ്, ‘ഭരതം’ എന്ന സിനിമയിൽ, നെടുമുടി വേണുവിൻ്റെ ആത്മഹത്യയിൽ സിബി മലയിൽ ഉപയോഗിച്ചത്. സിബിയുടെ ഭാര്യ ബാലയുടെ ചേച്ചിയാണ്, ചന്ദ്രചൂഡൻ്റെ ഭാര്യ ഷീല.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…
വാഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…