Home entertainment 36 മത്തെ വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നെയായിരുന്നു ആ ദുരന്തം – നടി ബീന...

36 മത്തെ വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നെയായിരുന്നു ആ ദുരന്തം – നടി ബീന കുമ്പളങ്ങി

1980- 90 കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയായിരുന്നു ബീന കുമ്പളങ്ങി. വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവ പകർച്ചകളിലൂടെ ബീന കുമ്പളങ്ങി മലയാള പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു.

ചെറുപ്പം മുതൽ സ്‌കൂളിലും പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ നൃത്തം അവതരിപ്പിച്ച് നാട്ടിലെ അറിയപ്പെടുന്ന കലാകാരിയായി പേരെടുത്തിരുന്ന ബീന കുമ്പളങ്ങി തൈക്കൂട്ടത്തിൽ ജോസഫ് റീത്ത ദമ്പതികളുടെ മകളാണ്. ഒരു വർഷത്തോളം കലാഭവനിൽ നൃത്തം പഠിച്ചിട്ടുള്ള ബീന പഴയകാല നടൻ എം ഗോവിന്ദൻകുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്ത് ആയിരുന്നു. അങ്ങനെയാണ് 1980ൽ അവർ സിനിമയിൽ എത്തുന്നത്.

രണ്ട് മുഖം ആയിരുന്നു ബീനയുടെ ആദ്യ ചിത്രം. തുടർന്ന് ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയിൽ അടയാളപ്പെടുത്തുന്നത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നതാണ് ശ്രദ്ധേയമാവുന്നത്.

ബീനയുടെ ‘മുപ്പത്തിയാറാം വയസിൽ ആയിരുന്നു വിവാഹം. ‘ഞാനും സാബുവും പ്രണയിച്ച് വിവാഹിതർ ആയതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും കഴിഞ്ഞിരുന്നില്ല’ – ബീന കുമ്പളങ്ങി പറഞ്ഞു.

‘അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിയുന്നത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിൽ ആണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ഇടവേള ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച് തരാൻ ഏർപ്പാട് ചെയ്യാമെന്ന്.’ – ബീന കുമ്പളങ്ങി പറഞ്ഞു.

അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോൾ അമ്മ സംഘടന നൽകുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുകയാണ്. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് ഇപ്പോഴുള്ള പ്രാർഥന – ബീന കുമ്പളങ്ങി പറയുന്നു.