പെട്ടിമുടി: ദുരന്തങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ പെട്ടിമുടിയിലെ ലയങ്ങളില്‍ നഷ്ടപ്പെട്ടത് ഉറ്റവരുടെ ജീവനുകളും ശാന്തിയും സമാധാനവും ആണ്.ഉരുള്‍പ്പൊട്ടലില്‍ മണ്ണിനും ചെളിയിലും പൊതിഞ്ഞ ലയത്തിന്റെ അടുത്തുള്ള മറ്റ് ലയങ്ങളും ഇപ്പോള്‍ ഭീഷണിയിലാണ്.പെട്ടിമുടിയിലെ കമ്പനി ഓഫീസില്‍ എത്തി സെന്തില്‍ കുമാര്‍ അലമുറയിട്ട് കരഞ്ഞപ്പോള്‍ എന്ത് പറയണമെന്ന് ആര്‍ക്കും അറിയാമായിരുന്നില്ല. അവിടെ ഒന്നും ഇല്ല സാറേ, എല്ലാം പോയി എന്നും പറഞ്ഞ് സെന്തില്‍ കുമാറിന്റെ കരച്ചില്‍ കേട്ട് നില്‍ക്കാന്‍ പോലും ആര്‍ക്കും സാധിച്ചില്ല.
പെട്ടിമുടിയിലെ ദുരന്തവാര്‍ത്ത പുറം ലോകത്തെ അറിയിക്കാനായി ആ രാത്രിയില്‍ ശക്തമായ മഴയില്‍ സെന്തില്‍ കുമാര്‍ നടന്നത് മണിക്കൂറുകളോളമാണ്.കണ്ണന്‍ദേവന്‍ കമ്പനി ഫീല്‍ഡ് ഓഫീസര്‍ സെന്തില്‍ കുമാര്‍ കമ്പനി അധികൃതരെ വന്‍ ദുരന്തത്തിന്റെ വിവരം അറിയിക്കാനാണ് ആ പേമാരിയിലും നടന്ന് എത്തിയത്. വെള്ളവും ചെളിയും മണ്ണിടിച്ചിലും മൂലം ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക് എത്താന്‍ സെന്തില്‍ എടുത്തത് രണ്ട് മണിക്കൂറാണ്.
സെന്തിലിന്റെ വീട് എസ്റ്റേറ്റ് ഡിവിഷന്‍ തുടങ്ങുന്നിടത്താണ്. ആറാം തീയതി രാത്രി 10.45ന് നടന്ന് അപകടത്തെ കുറിച്ച് സെന്തില്‍ അറിഞ്ഞപ്പോള്‍ 12 മണിയായി. സെന്തില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വളരെ പണിപ്പെട്ടായിരുന്നു പ്രദേശവാസികള്‍ എത്തിയത്. സെന്തില്‍ അവര്‍ക്കൊപ്പം ഉടന്‍ അപകട സ്ഥലത്തെത്തി. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉരുള്‍പ്പൊട്ടലിന്റെ ഭീകരത സെന്തിലിന് മനസ്സിലായത്. ലയങ്ങള്‍ സ്ഥിതി ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും ചെളിയും മാത്രം. ഇത് തിരിച്ചറിഞ്ഞതോടെ കമ്പനി അധികൃതരെ വിവരം അറിയിക്കാനായിരുന്നു തീരുമാനം.
പ്രദേശത്ത് നാല് ദിവസമായി വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നടന്ന് പോവുകയല്ലാതെ സെന്തിലിന് മുന്നില്‍ മറ്റ് വഴികള്‍ ഒന്നും ഇല്ലായിരുന്നു. തുടര്‍ന്ന് കോരി ചൊരിയുന്ന മഴയില്‍ കുറ്റാക്കൂറ്റിരുട്ടില്‍ ടോര്‍ച്ച് ലൈറ്റും തെളിച്ച് സെന്തില്‍ നടന്നു. വഴികളില്‍ എല്ലാം മണ്ണിടിഞ്ഞ് വീണതോടെ ഊടുവഴികളിലൂടെയായിരുന്നു സെന്തില്‍ യാത്ര ചെയ്തത്. എസ്റ്റേറ്റ് ഡിവിഷന്‍ പരിധിയില്‍ ഇതിനിടെ വെള്ളം കയറി. ഏറെ നേരം നടന്നതിന് ശേഷമാണ് കമ്പനി അധിതൃതര്‍ താമസിക്കുന്ന സ്ഥലത്ത് സെന്തില്‍ എത്തുന്നതും വിവരം അധികൃതരെ അറിയിക്കുന്നതും. കമ്പനി അധികൃതര്‍ രാജമലയിലെ വനം ഓഫിസിലെത്തി മൂന്നാറിലെ കമ്പനി എക്‌സ്‌ചേഞ്ചില്‍ അപകട വിവരമെത്തിച്ചു. ഇവിടെനിന്ന് അപകട വിവരം അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.