Home kerala സിദ്ധാർഥന്റെ മരണം, അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ, മൂന്നൂ മാസത്തിനകം റിപ്പോർട്ട് നൽകണം

സിദ്ധാർഥന്റെ മരണം, അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ, മൂന്നൂ മാസത്തിനകം റിപ്പോർട്ട് നൽകണം

വൈത്തിരി : എസ്എഫ്ഐയുടെ ക്രൂരതകളിൽ മനംനൊന്ത് പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. വയനാട് മുൻ ഡി.വൈ.എസ്.പി. വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കും വീഴ്ചകളും ചർച്ചയാകുന്നതിനിടെയാണ് ഗവർണറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണരുടെ നീക്കം. മൂന്നൂ മാസത്തിനകം റിപ്പോർട്ട് നൽകണം. വിസിയുടെയും ഡീനിൻറെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു.

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകുന്നേരം ആഭ്യന്തരവകുപ്പ് വിജ്ഞാപനം ഇറക്കി. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946 പ്രകാരം വൈത്തിരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് കൈമാറുന്നതായാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിജ്ഞാപനത്തിന്റെ പകർപ്പ് സർക്കാരിന്റെ ആമുഖ കത്തോടെ സിബിഐയ്ക്കു കൈമാറാൻ ഒരാഴ്ച വൈകി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.