രണ്ടാം തവണയും ഒരേ വീട്ടിൽ മോഷണത്തിന് കയറിയതിലുള്ള കുറ്റബോധം കൊണ്ട് എഴുതി വച്ച ക്ഷമാപണക്കുറിപ്പ് വിനയായി. സൈമൺ ടോളി എന്ന 39കാരനായ മോഷ്ടാവാണ് കളവ് നടത്തിയത്. ടെലിവിഷൻ, പിറ്റ് ബൈക്ക്, പഴ്സ്, ബാങ്ക് കാർഡ് തുടങ്ങിയ വസ്തുക്കളാണ് ഇയാൾ ഈ വീട്ടിൽ നിന്നും മോഷ്‌ടിച്ചത്. ഇവയെല്ലാം എടുത്ത് കടന്നു കളയുന്നതിന് മുമ്പായിട്ടാണ് ടോളി ഒരു ക്ഷമാപണക്കുറിപ്പ് എഴുതി വച്ചത്.
രണ്ടാമത്തെ തവണ നടത്തിയ മോഷണത്തില്‍ ഒരു ലക്ഷത്തിലധികം വില വരുന്ന സാധനങ്ങളും അടിച്ചെടുത്താണ് കള്ളൻ മുങ്ങിയത്. എന്നാൽ, മോഷണം കഴിഞ്ഞ് അതിൽ, ‘ഐ ആം സോറി’ എന്ന ഒരു കുറിപ്പും എഴുതിവച്ചു. യുകെയിലാണ് ഈ മോഷണം നടന്നത്. ബാങ്ക് കാർഡും അടങ്ങിയ പഴ്സ് കാണാതെ പോയതാണ് വീട്ടുടമയായ യുവതി ആദ്യം ശ്രദ്ധിച്ചത്. എന്നാൽ പിറ്റേ ദിവസമാണ് ടിവി ഉൾപ്പടെയുള്ളവ കാണാനില്ലെന്ന് മനസിലായത്.
അതിനിടെ യുവതിക്ക് തന്റെ കാർഡുപയോഗിച്ച് ആരോ പണം വലിച്ചതായുള്ള നോട്ടിഫിക്കേഷനും ഫോണിൽ കിട്ടി. ടോളി മോഷ്ടിച്ച പിറ്റ് ബൈക്ക് യുവതിയുടെ അയൽക്കാരന് വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇയാൾ യുവതിയെ കാര്യം അറിയിച്ചതോടെ യുവതി കള്ളനെ തപ്പിയിറങ്ങി. അന്വേഷണങ്ങൾക്ക് ഒടുവിൽ യുവതി ടോളിയെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു.
കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു എന്നും ആ പണം തിരികെ തരാമെന്നും ടോളി യുവതിയോട് സമ്മതിച്ചു. എന്നാൽ യുവതി ഇയാളെ കുടുക്കി പൊലീസിന് കാട്ടിക്കൊടുത്തു. കോടതി പ്രതിയെ രണ്ട് വർഷം തടവിനും ശിക്ഷിച്ചു.