തുമ്പൂര്‍ കൊറ്റനെല്ലൂരില്‍ ഷഷ്ഠി ആഘോഷം കണ്ടു വീട്ടിലേക്ക് നടന്നു പോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. രണ്ടു കുടുംബങ്ങളിലെ അച്ഛനും മക്കളുമാണ് മരിച്ചത്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍, കാവടി ആഘോഷത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. കൊറ്റനെല്ലൂര്‍ തേരപ്പിള്ളി സ്വദേശി സുബ്രന്‍ (54), മകള്‍ പ്രജിത (23), മണ്ണന്തറ വീട്ടില്‍ ബാബു (56), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍കാവ് ഷഷ്ഠി ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.
അമിത വേഗത്തില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍, റോഡിന് സമീപത്തെ പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേക്ക് വെട്ടിച്ചു. ഇതേത്തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ എതിരെ നടന്നുവന്ന നാലു പേരെയും ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് 15 മിനിറ്റോളം വഴിയില്‍ കിടന്ന ഇവരെ പിന്നീട് ആളൂര്‍ എസ്‌ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനത്തിലും ഉത്സവത്തിനെത്തിയ നാട്ടുകാരുടെ വാഹനത്തിലുമായാണ് ആശുപത്രിയിലെത്തിച്ചത്.
ബാബുവും സുബ്രനും കൂലിപ്പണിക്കാരായിരുന്നു. കടബാധ്യതകളും അസുഖങ്ങളും അലട്ടിയിട്ടും കൂലിപ്പണിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്ന ഇരുവരും വീടിന്റെ നെടും തൂണായിരുന്ന മക്കളും മരണപ്പെട്ടതോടെ നാടിനേയും അപകടം കണ്ണീര്‍ക്കടലാക്കിയിരിക്കുകയാണ്.
ഭര്‍ത്താവും മകനും പോയതോടെ ബാബുവിന്റെ ഭാര്യ ശോഭന വീട്ടില്‍ തനിച്ചായി. മകള്‍ ബബിതയെ വിവാഹം കഴിച്ചയച്ചതാണ്. ബബിതയുടെ ചികിത്സയ്ക്കായി ഇവര്‍ വീട്ടില്‍ നിന്നും മാറി നിന്ന ദിവസമായിരുന്നു അപകടമുണ്ടായത്. സുബ്രനും മകള്‍ പ്രജിതയും ഇല്ലാതായതോടെ ഭാര്യ ഉഷയും ഐടിഐ പഠനം കഴിഞ്ഞുനില്‍ക്കുന്ന മകന്‍ പ്രജിത്തും മാത്രമായി വീട്ടില്‍. ഈ വര്‍ഷത്തെ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുന്‍പേയാണ് ഉഷയെത്തേടി ദുരന്ത വാര്‍ത്തയെത്തിയത്. ഒരുവശം തേക്കാത്ത ചെങ്കല്ല് വീട് ഇതോടെ നിലവിളി നിലയ്ക്കാത്തയിടമായി മാറി.
ഏറെ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടും സന്തോഷം ആഗ്രഹിച്ച് അധ്വാനിക്കുകയായിരുന്നു ബാബുവും മകന്‍ ബിബിനും. സുഹൃത്തുക്കളെപ്പോലെയാണ് ബാബുവും ബിബിനും കഴിഞ്ഞിരുന്നത്. ബിബിന്റെ സ്‌കൂട്ടറിനു പിന്നില്‍ ഒരു കാര്‍ തട്ടിയത് രണ്ടാഴ്ച മുമ്പാണ്. കൈയ്യില്‍ പണം തികയാതിരുന്നതു കൊണ്ടു വണ്ടി നന്നാക്കാനും ഉത്സവത്തിന് പോകുമ്പോള്‍ കൊണടുപോകാനും സാധിച്ചില്ല. അതിനാലാണ് ഇരുവരും നടന്ന് പോകാന്‍ തീരുമാനിച്ചത്. അറ്റകുറ്റപ്പണിക്കു പണം തികയാത്തതുകൊണ്ട് ബിബിന്റെ ഓട്ടോറിക്ഷ അയല്‍വീടിന്റെ മുറ്റത്തു കിടക്കാന്‍ തുടങ്ങിയിട്ടും നാളേറെയായി. വരുമാന മാര്‍ഗ്ഗം നിലച്ചതോടെ ബിബിന്‍ ടൈല്‍സിന്റെ പണിക്കു പോവുകയായിരുന്നു. ബാബുവാകട്ടെ കൂലിപ്പണിക്കിടെ വീട്ടുമുറ്റത്തെ ഇത്തിരി ഭൂമിയില്‍ പലതരം കൃഷിയും നടത്തിയിരുന്നു.
ജീവിക്കാനായി ഏറെ കഷ്ടപ്പെടുന്ന രണ്ടു കുടുംബങ്ങളേയും അനാഥമാക്കിയത് മദ്യലഹരിയില്‍ ഇരുപതുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാറാണ്. നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായത് കാറിന്റെ അമിതവേഗമെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. വാഹനത്തിനു സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല. അപകട മേഖല എന്നെഴുതിയ ബോര്‍ഡ് ഇടിച്ചു തെറിപ്പിച്ചായിരുന്നു അപകടം.
അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ സംഘത്തില്‍ പൈങ്ങോട് മാളിയേക്കല്‍ ആഗ്‌നല്‍ ആണ് കാറോടിച്ചത്. ഇയാളും മദ്യലഹരിയിലായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വളവിലെ വൈദ്യുതത്തൂണില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, നിരവധിപേരെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകടത്തിനു ശേഷവും നിര്‍ത്താന്‍ പോലും തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ നിര്‍ത്താനുള്ള സന്മനസ്സെങ്കിലും യുവാക്കള്‍ കാട്ടിയിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിയുമായിരുന്നെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ കാറോടിച്ചു പോകുകയാണ് യുവാക്കള്‍ ചെയ്തത്. ഇതോടെ പരുക്കേറ്റവര്‍ ഏറെ നേരം ചോരവാര്‍ന്നു റോഡില്‍ കിടന്നു. യുവാക്കളെ പിന്തുടര്‍ന്ന ചിലര്‍ ഉത്സവത്തിരക്കിനിടെ കാറിന്റെ വേഗം കുറഞ്ഞപ്പോള്‍ തടഞ്ഞിട്ടു പിടികൂടുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പ്രജിത ഒഴികെയുള്ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പ്രജിത ഇന്നലെ രാവിലെയോടെയാണ് മരിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…