തിരുവനന്തപുരം: വസ്തുതർക്കത്തിന്റെ പേരിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി.
വർക്കല കളത്തറ സ്വദേശിനി ലീനാമണി(56)യാണ് കൊല്ലപ്പെട്ടത്. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. പ്രതികൾ ഒളിവിൽ
ഭർത്താവിന്റെ സഹോദരങ്ങൾ വായിൽ തുണിതിരുകിയതിന് ശേഷം വെട്ടിയതെന്ന് ബന്ധുകൾ ആരോപിച്ചു. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഒന്നരവര്‍ഷം മുന്‍പാണ് ലീനയുടെ ഭര്‍ത്താവ് സിയാദ് മരിച്ചത്. ഇതിനുശേഷം സിയാദിന്റെ പേരിലുള്ള സ്വത്തും വസ്തുവകകളും കൈയടക്കാനായിരുന്നു സിയാദിന്റെ സഹോദരങ്ങളുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച കേസ് കോടതിയിലുണ്ട്. ഒന്നരമാസം മുന്‍പ് സിയാദിന്റെ സഹോദരന്‍ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവുമായി പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതാണ് ഞായറാഴ്ച രാവിലെ വഴക്കിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.
ഞായറാഴ്ച രാവിലെ ഒരു വിവാഹത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനയ്ക്ക് നേരേ ബന്ധുക്കള്‍ ആക്രമണം നടത്തിയത്. ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ചേര്‍ന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
അഹദിന്റെ ഭാര്യയും വീട്ടമ്മയെ ആക്രമിച്ചെന്നാണ് ലീനയ്‌ക്കൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
അതേസമയം വരന്തരപ്പിള്ളിയിൽ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. വിനോദിന്റെ ഭാര്യ നിഷ (43) ആണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ 11–ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് പൊലീസ് അറസ്റ്റ് ചെയ്ത നിഷ.