Home health കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീ മാത്രം ഈടാക്കിയാൽ മതിയെന്ന് കേന്ദ്രം

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീ മാത്രം ഈടാക്കിയാൽ മതിയെന്ന് കേന്ദ്രം

തിരുവനന്തപുരം : സ്വകാര്യ രക്ത ബാങ്കുകളുടെ കൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേണ്ടെന്ന് കേന്ദ്രം. പ്രോസസിംഗ് ഫീസായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ ഇനി വാങ്ങാനാകൂ. ഡ്രഗ്സ് കൺടോൾ ജനറൽ ഒഫ് ഇന്ത്യയാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത്.

പാക്ക് ചെയ്ത ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ ഈടാക്കാം. പ്ലാസ്മയ്ക്കും പ്ലേറ്റ്‌ലെറ്റിനും ഒരു പായ്ക്കറ്റിന് 250- 400 രൂപയേ വാങ്ങാവൂ. സ്വകാര്യ സ്ഥാപനങ്ങൾ കോമൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. പ്രോസസിംഗ് ഫീസ് വേറെയും. ഇത്തരത്തിൽ രക്തം നൽകുന്നത് ഒരു കച്ചവടമായി മാറിയിട്ടുണ്ട്.

രക്തത്തെ കച്ചവടച്ചരക്കായി കാണരുതെന്ന് കഴിഞ്ഞ വർഷം നിർദ്ദേശം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ തീരുമാനം കേന്ദ്രം എടുത്തത്. പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും വലിയ ആശ്വാസമാണീ നടപടി. അമിത വില ഈടാക്കുന്നില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഉറപ്പാക്കണം. പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്.