Home kerala കേരളം വിധിയെഴുതാൻ ഇനി രണ്ട് നാൾ, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം വൈകിട്ട്

കേരളം വിധിയെഴുതാൻ ഇനി രണ്ട് നാൾ, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശം വൈകിട്ട്

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.

സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിനും മുൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുഡിഎഫിനും അഭിമാന പോരാട്ടമാണിത്. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള വിജയം അനിവാര്യം. വീറും വാശിയും നി‍റഞ്ഞ പ്രചാരണത്തിലുടനീളം വിവാദങ്ങളും വാക്പോരുകളും സജീവമായിരുന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ പരമാവധി വോട്ട‍ർമാര നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 2019ൽ 19ലും വിജയിച്ചത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ആയിരുന്നു. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം ഒതുങ്ങി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാ‍ർഥിത്വവും ശബരിമല യുവതീപ്രവേശന വിഷയവുമടക്കം അന്ന് എൽഡിഎഫിന് തിരിച്ചടിയായി. എഎം ആരിഫിലൂടെ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. എന്നാൽ 2024ൽ സാഹചര്യം മാറിയെന്നാണ് എൽഡിഎഫിൻ്റെ വിലയിരുത്തൽ. കേരളത്തിൽനിന്ന് പരമാവധി സീറ്റുകൾ നേടി ലോക്സഭയിലെ അംഗസംഖ്യ ഉയ‍ർത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. ഇക്കുറി മന്ത്രിയും എംഎൽമാരുമടക്കം പോരാട്ടത്തിന് ഇറങ്ങിയത് ശ്രദ്ധേയമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലാണ് പ്രചാരണം കൊഴുപ്പിച്ചത്.

അതേസമയം 2019ൽ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റ് കൂടി തിരിച്ചുപിടിച്ച് ഇക്കുറി ട്വൻ്റി 20 ലക്ഷ്യമിട്ടാണ് യുഡിഎഫ് പ്രചാരണം സജീവമാക്കിയത്. മുഴുവൻ സിറ്റിങ് എംപിമാ‍ർക്കും യുഡിഎഫ് സീറ്റ് നൽകി. ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കാനെത്തിയതും കെസി വേണുഗോപാൽ ആലപ്പുഴയിൽ ജനവിധി തേടുന്നതും ശ്രദ്ധേയം. സിറ്റിങ് എംപി കെ മുരളീധരനെ വടകരയിൽനിന്ന് തൃശൂരിലേക്ക് മാറ്റിയതും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന് വടകരയിൽ ടിക്കറ്റ് നൽകിയതും തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൻ്റെ മുന്നണി മാറ്റത്തിലൂടെ നഷ്ടപ്പെട്ട കോട്ടയം സീറ്റ് തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുന്നു.