മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്ത്യൻ സമയം രാത്രി പത്തരയോടെയാണ് മോദി യുഎസിലെത്തി ചേർന്നത്. നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തിലും അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലുമായി തടിച്ചു കൂടിയിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്.
ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടർന്ന് വാഷിങ്ടണിൽ വച്ച് യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഏഴായിരത്തിലധികം ഇന്ത്യൻ-അമേരിക്കൻ പൗരന്മാരുടെ സാന്നിധ്യത്തിൽ ഗൺ സല്യൂട്ട് നൽകിയായിരിക്കും മോദിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുക.
പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായി ജൂൺ 23ന് പ്രധാനമന്ത്രി ചർച്ച നടത്തും. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമെപ്പം ഉച്ചഭക്ഷണത്തിലും പങ്കെടുക്കും. റീഗൻ സെന്ററിൽ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കളെയും മോദി അഭിസംബോധന ചെയ്യും