Home topnews ‘തെരുവിലൂടെ നഗ്നനായി നടക്കാന്‍ അവകാശമുണ്ട്’ യുവാവിന് പിഴ വിധിച്ച കീഴ്‌ക്കോടതി വിധി തള്ളി ഹൈക്കോടതി

‘തെരുവിലൂടെ നഗ്നനായി നടക്കാന്‍ അവകാശമുണ്ട്’ യുവാവിന് പിഴ വിധിച്ച കീഴ്‌ക്കോടതി വിധി തള്ളി ഹൈക്കോടതി

തെരുവിലൂടെ യുവാവ് നഗ്നനായി നടന്നതിന്റെ പേരില്‍ പിഴ ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി തള്ളി. തെരുവിലൂടെ നഗ്നനായി നടക്കാന്‍ യുവാവിന് അവകാശമുണ്ടെന്നാണ് സ്‌പെയിനിലെ ഹൈക്കോടതി വിധി പറഞ്ഞത്. വലന്‍സിയ മേഖലയിലാണ് അലസാന്‍ഡ്രോ കോളോമര്‍ എന്ന യുവാവ് നഗ്നനായി നടന്ന സംഭവം വിവാദവും കേസുമായത്.

കീഴ്‌ക്കോടതി തുടർന്ന് ഇയാള്‍ക്ക് പിഴ ശിക്ഷ വിധിച്ചു. പിഴ ശിക്ഷ വിധിച്ച കോടതിയിൽ അലസാന്‍ഡ്രോ എത്തിയതും നഗ്നനായി തന്നെ ആയിരുന്നു. ഷൂസ് മാത്രം ധരിച്ചാണ് ഇയാള്‍ കോടതി പരിസരത്ത് എത്തിയത്. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് അലസാന്‍ഡ്രോ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് അലസാന്‍ഡ്രോയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

‘തെരുവുകളില്‍ നഗ്നനായി നടന്നുവെന്നതിന്റെ പേരില്‍ യുവാവിനെതിരെ പിഴ ശിക്ഷ ചുമത്താന്‍ കഴിയില്ല’ എന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. പൊതുജീവിതത്തെ ബാധിക്കുന്ന രീതിയിലായിരുന്നില്ല അലസാന്‍ഡ്രോയുടെ പ്രവൃത്തി. പൊതുജനങ്ങളുടെ സുരക്ഷക്ക് യാതൊരു വിധ വെല്ലുവിളിയുമുണ്ടായിട്ടില്ല – കോടതി ചൂണ്ടിക്കാട്ടി.

തന്റെ വ്യക്തി സ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് കീഴ്‌ക്കോടതി വിധിയെന്ന് അലസന്‍ഡ്രോ കോടതിയിൽ പറഞ്ഞിരുന്നു. 2020 മുതലാണ് അലസന്‍ഡ്രോ നഗ്നനായി പൊതുസ്ഥലങ്ങളില്‍ നടക്കാന്‍ തുടങ്ങിയത്. ആരും തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയിട്ടില്ല. അഭിമാനത്തോടെ മാത്രമേജനങ്ങള്‍ തന്നെ നോക്കിയിട്ടുള്ളു – അലസാന്‍ഡ്രോ പറഞ്ഞു. അതേസമയം, ഒരു തവണ അലസന്‍ഡ്രോക്ക് നേരെ ഒരു ആക്രമണം ഉണ്ടായി. ‘പിഴ ചുമത്തിയത് ശരിയല്ല. അശ്ലീല പ്രദര്‍ശനത്തിന്റെ പേരിലാണ് കീഴ്‌ക്കോടതി എനിക്കെതിരെ പിഴ ചുമത്തിയത്. എന്നാല്‍ അത്തരമൊരു ഉദ്ദേശത്തോടെയല്ല ഞാന്‍ നടന്നത്,’ അലസാന്‍ഡ്രോ പറഞ്ഞു.

1988 മുതല്‍ പൊതുയിടങ്ങളിലെ നഗ്നത പ്രദര്‍ശനം സ്‌പെയിനില്‍ നിയമവിധേയമാണ്. ഏതൊരു പൗരനും തെരുവിലൂടെ നഗ്നനായി നടക്കാം. എന്നാല്‍ ബാഴ്‌സലോണ പോലുള്ള പ്രദേശങ്ങളില്‍ നഗ്നത നിയന്ത്രിക്കുന്ന രീതിയിലുള്ള നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ അലസാന്‍ഡ്രോ നഗ്നനായി നടന്നത് അലദായിലാണ്. അവിടെ അത്തരം നിരോധനങ്ങള്‍ ഒന്നും തന്നെ നിലവിലില്ല – ഹൈക്കോടതി പറഞ്ഞു.