‘ഉമ്മാ, വാപ്പി ഇന്നോട് പൊരുത്തപ്പെടണം. ഞാന്‍ ഇന്റെ ഭാഗത്തു നിന്നു വന്ന എല്ലാത്തിനു ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലെ ട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി. ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും അറിയിക്കാണ്ട് എല്ലൊ സഹിച്ച് ഇനി ആവത്തില്ല അതൊണ്ട് ആണ് ഉമ്മ..’ കോഴിക്കോട് 19കാരി ജീവനൊടുക്കും മുമ്പ് സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാ കുറിപ്പാണിത്.
ഹൃദയം പൊട്ടുന്ന വേദനയില്‍ സ്വന്തം മുത്തച്ഛനില്‍ നിന്ന് വര്‍ഷങ്ങളോളം നേരിട്ട പീഡനം തുറന്നു പറഞ്ഞ ശേഷമായിരുന്നു കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവില്‍ 19കാരിയുടെ ആത്മഹത്യ. ഉമ്മ ഏറ്റവും സ്‌നേഹിച്ചയാള്‍ തന്നെ എന്താണ് ചെയ്തതെന്ന് ചോദിക്കണമെന്ന് ആവശ്യപ്പെട്ടെഴുതിയ കത്ത് പൊലീസിന്റെ കണ്ണില്‍പ്പെടാതെ മാറ്റിയിരുന്നുവെങ്കിലും ഒടുവില്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.
ഡിസംബർ 17ന് ഉച്ചയോടെയാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കുന്നത്. മൃതദേഹം കണ്ട ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന സ്വന്തം പിതാവിനെ വിളിച്ചു വരുത്തുകയാണ് ഉണ്ടായത്. ഇയാളെത്തി വാതില്‍ ചവിട്ടി തുറന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് ഉമ്മ പറയുന്നത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുകയായിരുന്നു.
ഇതിന് പിറകെയാണ് പെണ്‍കുട്ടി എഴുതി വെച്ചിരുന്ന ആത്മഹത്യ കുറിപ്പ് ഉമ്മയുടെ പിതാവ് എടുത്തു മാറ്റി എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. അങ്ങനെ ഒരു കുറിപ്പില്ലെന്നായിരുന്നു ആദ്യം കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് തുടർന്ന് ലഭിച്ചു. ഇതിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡനം നടന്നതായി വ്യക്തമാവുന്നത്. തുടര്‍ന്ന് മാതാവിനെയും ആരോപണവിധേയനേയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഏഴാം ക്ലാസ് മുതല്‍ ഇയാള്‍ മകളുടെ മകളെ പീഡിപ്പിച്ചതായി തെളിയുകയായിരുന്നു. ഇതോടെ കാപ്പാട് സ്വദേശിയായ 62കാരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൂടാടി മലബാര്‍ കോളജ് ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി. കൊയിലാണ്ടി സി.ഐ എന്‍ സുനില്‍ കുമാർ ആണ് കേസ് അന്വേഷണം നടത്തുന്നത്.