Home kerala മകനും ഭർത്താവും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയിൽ

മകനും ഭർത്താവും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയിൽ

പിഞ്ചു കുഞ്ഞും അച്ഛനുമുൾപ്പെടെ നാല് പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടം ഇന്നലെ വൈകുനേരമാണ് നടന്നത്. മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതറിയാതെ ആശുപത്രിയിൽ കഴിയുന്ന ശരണ്യ കാണുന്നവർക്കെല്ലാം നോവാകുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശരണ്യ ഇരുവരെയും കാണണമെന്നു പറഞ്ഞ് കരയുകയാണ്.

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയ സംഘമാണ് മാങ്കുളം പോമരം വളവിൽ അപകടത്തിൽപ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ച് മണിയോടെ മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവൈറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വെച്ച് ഇവർ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

നിയന്ത്രണംവിട്ട വാഹനം റോഡരികിലെ ക്രാഷ് ബാരിയർ തകർത്താണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തിയെങ്കിലും വാഹനം താഴ്ചയിലായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയിരുന്നു. മുക്കാൽ മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ആളുകളെ വാഹനത്തിൽനിന്ന് പുറത്തെടുക്കാൻ സാധിച്ചത്.

രണ്ട് ട്രാവലറും ഒരു ഇന്നോവയും ഉൾപ്പെടെ മൂന്ന് വാഹനങ്ങളിലായാണ് സംഘം വിനോദയാത്രയ്ക്കെത്തിയത്. ഇതിലൊരു ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് അഭിനേഷ് മൂർത്തിയും ഒരു വയസ്സുകാരനായ മകൻ തൻവിക് വെങ്കടും മരിച്ചത് ആശുപത്രിയിലുള്ള ശരണ്യ ഇതുവരെ അറിഞ്ഞിട്ടില്ല.

രക്ഷാപ്രവർത്തനത്തിനിടയിൽ മൂന്നുപേരെയും മൂന്ന് വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത്. വ്യത്യസ്ത വാഹനങ്ങളിൽ മറ്റ് ആശുപത്രികളിലേക്ക് അഭിനേഷിനെയും ശരണ്യയെയും എത്തിച്ചു. മകൻ അടിമാലി താലൂക്ക് ആശുപത്രിയിൽ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയിൽ വച്ചുമാണ് മരിച്ചത്. ശരണ്യ നിലവിൽ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു രണ്ടുപേർ.