Home entertainment ടീച്ചര്‍ ജന്മി കുടുംബമായിരുന്നു, എന്നെ ഒന്നിനും കൊള്ളാത്തവനെന്ന തോന്നലുണ്ടാക്കിയ ഇടമാണ് സ്‌കൂള്‍; ശ്രീകാന്ത് വെട്ടിയാര്‍

ടീച്ചര്‍ ജന്മി കുടുംബമായിരുന്നു, എന്നെ ഒന്നിനും കൊള്ളാത്തവനെന്ന തോന്നലുണ്ടാക്കിയ ഇടമാണ് സ്‌കൂള്‍; ശ്രീകാന്ത് വെട്ടിയാര്‍

ചെറുപ്പത്തില്‍ നേരിട്ടിട്ടുള്ള ജാതീയതെയും വിവേചനത്തെയും കുറിച്ച് തുറന്നു പറഞ്ഞത് സോഷ്യല്‍ മീഡിയ താരം ശ്രീകാന്ത് വെട്ടിയാര്‍. ഒന്നിലും കൊള്ളാത്തവന്‍ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് തനിക്ക് സ്‌കൂള്‍. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച് മാത്രം ഓര്‍മ്മിച്ച ഒരിടമാണതെന്നും ശ്രീകാന്ത്  പറഞ്ഞു.

ശ്രീകാന്തിന്റെ വാക്കുകള്‍

‘മോശമില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. പക്ഷെ മറ്റ് പല കുട്ടികളെപ്പോലെ അധ്യാപകരുടെ ലവബിള്‍ ചൈല്‍ഡ് ആയിരുന്നില്ല ഞാന്‍. നല്ല കുട്ടിയാകാനും പഠിക്കാനും താല്‍പ്പര്യം ശ്രമിച്ചാലും ടീച്ചര്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അത് മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം അവര്‍ ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് അതില്‍ ജാതീയത എന്ന വലിയ ഘടകമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.

വലിയ ജന്മികുടുംബത്തിലാണ് ടീച്ചര്‍ ജനിച്ചത്. ഒരു ദിവസം ക്ലാസില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ടീച്ചര്‍ എന്നെ വഴക്കുപറഞ്ഞു. എന്നാല്‍ നമ്മുടെ കൂട്ടത്തിലെ ആരെങ്കിലും ഇതുപോലെ ഹോം വര്‍ക്ക് ചെയ്യാതെ വന്നിട്ടുണ്ടോ എന്ന ടീച്ചറുടെ ചോദ്യം എന്നെ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തും പോലെയാണ് എനിക്ക് തോന്നിയത്. അന്നാണ് ടീച്ചറുടെ ഉള്ളിലെ ജാതീയതയുടെ കാഠിന്യം ഞാന്‍ ഉള്‍പ്പെടെ പലരും തിരിച്ചറിഞ്ഞത്. അവരോട് എനിക്കിപ്പോഴും ക്ഷമിക്കാന്‍ സാധിച്ചിട്ടില്ല.

പിന്നീടങ്ങോട്ട് ടീച്ചറെ കാണുമ്പോള്‍ എന്റെ വിശ്വാസമത്രയും ചോര്‍ന്നൊലിച്ച് പോകും. ഓരോ ദിവസവും സ്‌കൂളില്‍ എത്തുമ്പോള്‍ ടീച്ചര്‍ വന്നിട്ടുണ്ടോ എന്നാണ് എന്റെ കണ്ണുകള്‍ തിരഞ്ഞിരുന്നത്. വന്നെന്ന് അറിഞ്ഞാല്‍ ഞാന്‍ ആകെ ഡൗണ്‍ ആകും. എത്ര നന്നായി പഠിച്ചുകൊണ്ടു വന്നാലും എന്നോടൊരിക്കല്‍ പോലും ടീച്ചര്‍ മതിപ്പോടെ പെരുമാറിയിട്ടില്ല. ഒരിക്കല്‍ കവിത ചൊല്ലി ടീച്ചറെ ഇംപ്രസ് ചെയ്യാമെന്ന് കുരുതി കുത്തിയിരുന്നു കവിത പഠിച്ചുപോയി. എന്നാല്‍ ഇവനൊക്കെയാണോ പാടാന്‍ വരുന്നതെന്നാണ് ടീച്ചര്‍ ചോദിച്ചത്. ആ ഒരു ഒറ്റ ചോദ്യത്തില്‍ പഠിച്ചത് പോലും ഞാന്‍ മറന്നു പോയി. ആ അധ്യാപിക എന്നും എന്റെയുള്ളില്‍ പേടിയും അപകര്‍ഷതാ ബോധവും മാത്രമേ ഉണ്ടാക്കിയുള്ളൂ. ഒന്നിലും കൊള്ളാത്തവന്‍ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് എനിക്ക് സ്‌കൂള്‍. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച് മാത്രം ഓര്‍മ്മിച്ച ഒരിടം’.