തിരുവനന്തപുരം/ തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തിന് പിന്നിൽ മുന്‍ സീനിയര്‍ സൂപ്രണ്ട് ആണെന്ന് പോലീസ്. ആര്‍ഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ മോഷണം പോയ സംഭവത്തില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെയാണ് പേരൂര്‍ക്കടയിലുള്ള വീട്ടിലെത്തി ശ്രീകണ്ഠന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ സാമ്പത്തിക പ്രയാസം കൊണ്ടാണ് തൊണ്ടിയായി സൂക്ഷിച്ച സ്വര്‍ണം മോഷ്ടിച്ചതെന്നാണ് ശ്രീകണ്ഠന്‍ നായർ പൊലീസിന് നല്‍കിയ മൊഴി. ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയിരിക്കുന്നത്.
മോഷണ സംഭവത്തിൽ ശ്രീകണ്ഠന്‍ നായർക്കൊപ്പം മറ്റു ചില ജീവനക്കാർക്കും ബന്ധമുണ്ടെന്നാണ് ആരോപണം ഉയർന്നിരുന്നത്. മെയ് 31നാണ് കളക്ടറേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണാതാവുന്നത്. കഴിഞ്ഞ മാസംസബ് കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നു. വിശദമായ പരിശോധനയില്‍ ഏതാണ്ട് 110 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിരുന്നത്.