അഗ്നിപഥ് പ്രതിഷേധം: എ എ റഹീം എംപിയെ വിട്ടയച്ചു; സഹപ്രവർത്തകരെ വിടാതെ മടങ്ങില്ലെന്ന് എ എ റഹീം

ന്യൂഡെല്‍ഹി: അഗ്‌നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പോലീസ് കസ്‌റ്റഡിയില്‍ എടുത്ത എഎ റഹീം എംപിയെ അര്‍ധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല. എഎ റഹീം എംപിക്കൊപ്പം പ്രതിഷേധിച്ചവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം പോലീസ് സ്‌റ്റേഷനില്‍ തുടരുകയാണ്. എംപിയാണെന്ന പരിഗണന പോലും ഇല്ലാതെയാണ് പ്രതിഷേധിച്ച തനിക്കെതിരെ പോലീസ് നടപടിയെടുത്തതെന്ന് എഎ റഹീം ആരോപിച്ചിരുന്നു. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ ഡെല്‍ഹി പോലീസ് ലംഘിച്ചുവെന്ന് ആരോപിച്ച്‌ സിപിഎം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്.

എംപിയേയും വനിതാ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. റഹീമിനെ കൂടാതെ എസ്‌എഫ്‌ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച്‌ അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയിരുന്നു.