വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിർബന്ധിച്ചു,പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണി, കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിര്‍ബന്ധിച്ചു, പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയാണ് ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

9 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി പറഞ്ഞു. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

2014ല്‍ ബെന്നി വഴി ഭര്‍ത്താവിന്റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകള്‍ ശരിയാക്കി.

ഭയം കാരണം പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.