ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ . എക്സൈസ് മന്ത്രി എംബി രാജേഷ് മാത്രമല്ല, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും കോഴ ഇടപാടിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഡ്രൈ ഡേയിൽ ഇളവു നൽകാനായി സ്വാധീനം ചെലുത്തിയത് ടൂറിസം മന്ത്രിയാണ്. മദ്യ നയത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ടൂറിസം മന്ത്രി ആവശ്യപ്പെട്ടത് വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടല്ല. പകരം കോഴയിൽ കണ്ണുവെച്ചാണ്. മുഖ്യമന്ത്രി അറിയാതെ ഈ ഇടപാടുകളൊന്നും നടക്കില്ല. ഈ രണ്ടുമന്ത്രിമാരെയും മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സൈസ് മന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർത്ഥ വസ്തുതകൾ പുറത്തുവരില്ല. ബാറുടമകളുടെ സംഘടനയിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇപ്പോൾ കോഴ നൽകിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അല്ലെങ്കിൽ ഇക്കാര്യം ചർച്ച പോലും ആകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ​ഗൗരവമില്ലാത്ത കാര്യമെന്ന് പറഞ്ഞ് തടിയൂരാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ ശ്രമിക്കുന്നത്. ​ഗൗരവമില്ലെങ്കിൽ പിന്നെ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെട്ടതെന്തിനെന്ന് ഹസൻ ചോദിച്ചു. ശബ്ദസന്ദേശത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി തന്നെ ഡിജിപിക്ക് കത്ത് നൽകിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിക്കെതിരെ അന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകൾ ഇപ്പോൾ റിവൈൻഡ് ചെയ്ത് കേൾക്കുമ്പോൾ പിണറായിയോട് കാലം വന്നു കണക്കു ചോദിക്കുന്നത് പോലെയുണ്ട്. ഒരു കോടി രൂപ കെഎം മാണി വാങ്ങിയെന്ന് ആരോപിച്ചായിരുന്നു അന്നത്തെ പ്രതിപക്ഷ പ്രക്ഷോഭം. മാണിയെ വധിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ അന്ന് നിയമസഭയിൽ നടത്തിയ അക്രമങ്ങൾ. ഇപ്പോൾ 25 കോടിയുടെ ആരോപണമാണ് പിണറായി സർക്കാരിനെതിരെ ഉയർന്നിരിക്കുന്നതെന്നും ഹസൻ ചൂണ്ടിക്കാട്ടി.

ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയെന്നതായിരുന്നു കെഎം മാണിക്കെതിരെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചത്. അധികാരത്തിലെത്തിയ ശേഷം 130 ബാറുകൾക്ക് ലൈസൻസ് നൽകിയ പിണറായി വിജയന്റെ സർക്കാർ മദ്യനയത്തിൽ ഇളവു വരുത്താനാണ് കോടികൾ വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ മദ്യനയ അഴിമതിയെപ്പറ്റി എക്‌സൈസ് മന്ത്രി എം ബി രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മദ്യനയം മാറ്റുന്നതിന് പിന്നിലെ വ്യക്തമായ അഴിമതിയാണ് പുറത്തു വന്നിരിക്കുന്നത്. മന്ത്രിയും സര്‍ക്കാരും സി പി എമ്മും ഇപ്പോള്‍ വീണിടത്തു കിടന്നു ഉരുളുകയാണ്. സര്‍ക്കാര്‍ ഇത് വരെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.ഒന്നാം തീയതികളിലെ ഡ്രൈടേ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള മാറ്റങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വാര്‍ത്ത വന്നിട്ടും സര്‍ക്കാരോ മന്ത്രിയോ നിഷേധിച്ചിട്ടില്ല.

ഒന്നാം തീയതിയിലെ മദ്യവില്പന പുനരാരംഭിക്കുന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ ചര്‍ച്ചയിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത്. യഥാര്‍ത്ഥത്തില്‍ അതാത് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പാണ് മദ്യനയത്തില്‍ തീരുമാനമുണ്ടാകാറുള്ളത്. ഇവിടെ ഇത്രയും നീണ്ടു പോയതു ബാറുടമകളില്‍ നിന്നുള്ള കോഴ കിട്ടാന്‍ വൈകിയതു കൊണ്ടാണെന്ന് സംശയിക്കണം. ബാറുടമാ നേതാവിന്റെ ശബ്ദസന്ദേശം ഈ സംശയം ബലപ്പെടുത്തുന്നുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യുഡി.എഫ് സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറന്നു എന്ന് മാത്രമല്ല യഥേഷ്ടം പുതിയ ബാറുകള്‍ അനുവദിക്കുകയും ചെയ്ത് വഴി കേരളത്തിൽ യഥേഷ്ടം മദ്യലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ സർക്കാർ നടത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടികാട്ടി.