Home kerala പ്രസവം കഴിഞ്ഞ് മടങ്ങവെ ഓട്ടോ അപകടത്തിൽപ്പെട്ട സംഭവം, കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു

പ്രസവം കഴിഞ്ഞ് മടങ്ങവെ ഓട്ടോ അപകടത്തിൽപ്പെട്ട സംഭവം, കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു

തിരുവനന്തപുരം : ആശുപത്രിയിൽ നിന്ന് പ്രസവം കഴിഞ്ഞ് മടങ്ങവെ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി. മണമ്പൂർ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ആറ്റിങ്ങലിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടാക്കിയത്. അനുവിന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഓട്ടോ ഡ്രൈവർ മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ സുനിൽ (40) എന്നിവർ അപകടത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നു. കണിയാപുരത്തിനു സമീപം പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്ത് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

പ്രസവാനന്തരം എസ്എടി ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോയിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. അമിതവേഗത്തിലെത്തിയ ബസ് എതിർദിശയിലേക്കു പാഞ്ഞ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിഞ്ചുകുഞ്ഞ് പുറത്തേക്കു തെറിച്ചു വീണ് പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ അനുവിന്റെ ഭർത്താവ് മഹേഷും മൂത്ത മകൻ മിഥുനും (4) ചികിത്സയിലാണ്.