ന്യൂഡൽഹി/ പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ആറര മീറ്റർ ഉയരവും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലം കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അതിനു താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിരിക്കുന്നു.
ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെ എട്ടു ഘട്ടങ്ങളിലായാണ് ദേശീയചിഹ്നത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിനിടെ, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി സംവാദിക്കുകയുണ്ടായി. പൂജാ കർമങ്ങളിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യത്തിനായി 1250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. തുടക്കത്തിൽ 977 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും ചെലവ് 29 ശതമാനം വർധിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ പ്രധാന ആകർഷണമായ പാർലമെന്റ് മന്ദിരം, ടാറ്റ പ്രോജക്ട്‌സാണ് നിർമിക്കുന്നത്.
രാഷ്ട്രപതി ഭവനു സമീപം, 13 ഏക്കറിൽ വിസ്തരിച്ചു പരന്നുകിടക്കുന്ന നിർദ്ദിഷ്ട നാല് നില കെട്ടിടത്തിന്റെ നിർമാണം ഈ വർഷം രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിന് മുൻപ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോൾ ഒക്ടോബറിൽ പൂർത്തിയാകുമെന്നു കരുതുന്നു.
This morning, I had the honour of unveiling the National Emblem cast on the roof of the new Parliament. pic.twitter.com/T49dOLRRg1
— Narendra Modi (@narendramodi) July 11, 2022