വ്യക്തിപരമായ നേട്ടങ്ങൾക്കായി തിരഞ്ഞടുപ്പ് പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്നു, സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി, പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകം നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അതിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി മോദി. ബിഹാറിലെ അരാരിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് ജനാധിപത്യത്തിന്റെ ശുഭദിനമാണ്. പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നും താൻ ഇത് വളരെ ഉത്തരവാദിത്തോടുകൂടിയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം സാധ്യമല്ലെന്ന് ബി.ആർ. അംബേദ്ക്കർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

രാജ്യത്ത് കർണാടക മോഡൽ സംവരണം കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം. ഒബിസി വിഭാഗത്തെ വഞ്ചിച്ച അവർ, കർണാടകയിലെ എല്ലാ മുസ്ലീംകളേയും അവരുടെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയെന്നും പ്രധാനമന്ത്രി വിമർശിച്ചു.