ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യം, പ്രപഞ്ചത്തെ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരും, ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രഥമ സൗരദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ന്റെ വിജയശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ചന്ദ്രയാന്റെ 3 ന്റെ വിജയശേഷം, ഇന്ത്യ ബഹിരാകാശ രംഗത്തെ ജൈത്രയാത്ര തുടരുകയാണ്. ആദിത്യ എൽ 1 ന്റെ വിജയത്തിൽ ഇസ്രോയിലെ ശാസ്ത്രജ്ഞരെയും ഇഞ്ചിനീയർമാരെയും അഭിനന്ദിക്കുന്നു. മനുഷ്യരാശിയുടെ നന്മയ്‌ക്കായി പ്രപഞ്ചത്തെ കൂടുതൽ അറിയാനുള്ള നമ്മുഠെ അശ്രാന്ത പരിശ്രമം തുടരും. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യം നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1, ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. പേലോഡുകള്‍ വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.