മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കൽ ഇനി ആർക്കും പരാതിപ്പെടാം.

ന്യൂഡൽഹി/ മാതാപിതാക്കൾ സഹോദരങ്ങൾ മറ്റു ബന്ധുക്കൾ ഉൾപ്പടെ മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കൽ, അവരോടുള്ള മോശം പെരുമാറ്റം എന്നിവ സംബന്ധിച്ച് അയൽക്കാർ, സുഹൃത്തുക്കൾ തുടങ്ങി ആർക്കും പരാതിപ്പെടാമെന്നു കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്.

രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം ഫലപ്രദമാക്കാകാനായി സാമൂഹികനീതി മന്ത്രാലയം നിയോഗിച്ച അഞ്ചംഗ സമിതി തയ്യാറാക്കി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.റിപ്പോർട്ട് പ്രകാരം, ഇരയായ ആൾക്കു തന്നെയോ കുടുംബത്തിലുള്ളവർക്കോ അടുത്ത സുഹൃത്തിനോ അയൽക്കാരനോ പൊതുജനങ്ങളിൽ ആർക്കെങ്കിലുമോ ഇനി മുതൽ പരാതി നൽകാം.

വാക്കാലോ നേരിട്ടോ ഉള്ള പരാതിക്ക് പുറമേ, മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലും പരാതി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. നിയമത്തിലെ 24–ാം വകുപ്പുപ്രകാരം, മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവർക്ക് 3 മാസം തടവോ 5000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും.

മുതിർന്ന പൗരന്മാരുടെയും രക്ഷാകർത്താക്കളുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം ഫലപ്രദമായി നടപ്പാക്കാൻ റിട്ട. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ഏകോപന സമിതിയെ സംസ്ഥാന സർക്കാർ നിയോഗിക്കണം. 2 വർഷത്തേക്കായിരിക്കും ഈ നിയമനം. പരമാവധി 2 വർഷം കൂടി ഇത് നീട്ടി നൽകാം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സേനാ യൂണിറ്റിനെ നിയോഗിക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

3 സാമൂഹികപ്രവർത്തകർ, മുതിർന്ന പൗരന്മാരിൽ തന്നെ പെട്ട 2 പേർ, സ്വതന്ത്ര നിരീക്ഷകനായി 20 വർഷത്തിൽ കുറയാതെ അഭിഭാഷക പരിചയമുള്ളയാൾ, സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ വിഷയവുമായി ബന്ധപ്പെട്ട സംഭാവന നൽകാൻ കഴിവുള്ള മറ്റുള്ളവർ എന്നിവരും യൂണിറ്റിന്റെ ഭാഗമാകണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.